കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടങ്ങളിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ സൂചനകൾ ശക്തമാകുന്നു (West Bengal Election Results). ഏറ്റവും ശ്രദ്ധേയമായ ഭവാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ലീഡ് നിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പന്ത്രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മമതയുടെ ലീഡ് 7,184 വോട്ടുകളായി ചുരുങ്ങി. എട്ടാം റൗണ്ടിൽ 15,000 വോട്ടുകൾക്ക് മുന്നിലായിരുന്ന മമതയെ സുവേന്ദു അധികാരി ശക്തമായി പിന്തുടരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
പശ്ചിമ ബംഗാളിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. ഖരഗ്‌പൂർ സദറിൽ ദിലീപ് ഘോഷ് 14,195 വോട്ടുകൾക്ക് മുന്നിലാണ്. ഘട്ടാൽ (ശീതൾ കപട് – 24,191 ലീഡ്), ഗർബേത (പ്രദീപ് ലോധ – 21,898 ലീഡ്) എന്നീ മണ്ഡലങ്ങളിലും ബിജെപി ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.
സാബംഗിൽ അമൽ കുമാർ പാണ്ഡയും ഡെബ്രയിൽ സുഭാഷിഷ് ഓമും ബിജെപിക്കായി ലീഡ് ചെയ്യുന്നു. ദാസ്പൂർ, ചന്ദ്രകോണ, പിംഗ്ല എന്നീ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ കൃത്യമായ ഇടവേളകളിൽ ലീഡ് ഉയർത്തുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് (92.47%) ഇത്തവണ ബംഗാളിൽ രേഖപ്പെടുത്തിയത്. ഇത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 90 ലക്ഷത്തോളം വോട്ടർമാരുടെ പേര് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും ജനങ്ങൾ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിയത് ബിജെപിക്ക് ഗുണകരമായതായാണ് സൂചനകൾ.
സംസ്ഥാനത്തെ 293 മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടുമോ അതോ മമത ബാനർജി അത്ഭുതകരമായി തിരിച്ചുവരുമോ എന്ന് വരും മണിക്കൂറുകളിൽ അറിയാം. 77 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Summary: In the 2026 West Bengal Assembly elections, Chief Minister Mamata Banerjee’s lead in Bhabanipur has significantly narrowed to 7,184 votes against BJP’s Suvendu Adhikari by the 12th round. Across the state, the BJP is showing a strong performance, leading with substantial margins in constituencies like Kharagpur Sadar, Ghatal, and Garbeta. With a record 92.47% voter turnout, the state is witnessing a high-stakes battle as the BJP eyes a historic breakthrough while the TMC fights to retain its 15-year rule.

