കൊച്ചി: വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്ന വാഹനപ്രേമികൾക്ക് അഭിപ്രായം അറിയിക്കാൻ അവസരവുമായി കേരള മോട്ടോർ വാഹന വകുപ്പ് (Kerala MVD Vehicle Modification). നിയമപരമായി അനുവദിക്കാവുന്ന വാഹന മോഡിഫിക്കേഷനുകൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ശേഖരിക്കാനാണ് എംവിഡിയുടെ തീരുമാനം.
ഇതിനായി എംവിഡിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഗൂഗിൾ ഫോം വഴി വാഹന ഉടമകൾക്ക് തങ്ങൾക്ക് ആവശ്യമായ മോഡിഫിക്കേഷനുകൾ സംബന്ധിച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്താം. മൊബൈൽ ഫോൺ ഉപയോഗിച്ചും അഭിപ്രായം സമർപ്പിക്കാവുന്നതാണ്. അഭിപ്രായങ്ങൾ അറിയിക്കാൻ പത്ത് ദിവസത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്.
പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കുക. എന്നാൽ ലഭിക്കുന്ന എല്ലാ നിർദേശങ്ങളും അതേപടി അംഗീകരിക്കാൻ കഴിയില്ലെന്നും നിയമപരമായ പരിധികൾ പാലിച്ചുകൊണ്ടായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിഷയം വീണ്ടും സജീവമായത്. തുടർന്ന് സ്റ്റിക്കറുകൾ, ലൈറ്റുകൾ എന്നിവ ഉൾപ്പെടെ 18 വിഭാഗത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കാമെന്ന നിർദേശവുമായി ഗതാഗത കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുകയെന്ന് ഗതാഗത കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
സർക്കാർ പരിഗണിക്കുന്ന മോഡിഫിക്കേഷനുകളിൽ സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ, ക്രോം ഗാർണിഷ്, ഡോർ വൈസർ, മഡ് ഫ്ലാപ്പ്, ബോഡി സ്റ്റിക്കർ, ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്, ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, പാർക്കിങ് സെൻസർ, ജിപിഎസ് ട്രാക്കർ, ആൻഡ്രോയിഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അധിക സ്പീക്കറുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ടോ ഹുക്ക്, റൂഫ് കാരിയർ, 50 ശതമാനം സുതാര്യമായ സൺ ഫിലിം തുടങ്ങിയവ ഉൾപ്പെടുന്നു.
Story Summary:
Kerala Motor Vehicles Department has invited public suggestions on vehicle modifications and plans to prepare new guidelines based on feedback. The department clarified that only modifications permitted under legal limits will be considered.


