തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ യുഡിഎഫിൽ ചർച്ചകൾ പുതിയ തലത്തിലേക്ക്. ഒരാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കുമ്പോഴും, ഡൽഹിയിൽ നിന്നുള്ള നേതാക്കളുടെ കടന്നുവരവിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന മുതിർന്ന നേതാക്കളുടെ പ്രതികരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.(Kerala CM Selection PJ Kurien NK Premachandran Statements 2026)
മുഖ്യമന്ത്രി സ്ഥാനത്തിൽ കേരളത്തിൽ ഒരു ‘വിസ്മയം’ കൂടി ഉണ്ടാകുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ പ്രതികരിച്ചു. എല്ലാവർക്കും സ്വീകാര്യനായ ഒരാളാകും മുഖ്യമന്ത്രിയെന്നും കേരളത്തിന്റെ പൊതുവികാരം ഹൈക്കമാൻഡ് മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലുണ്ടായ ആർഎസ്പിയുടെ ഉജ്ജ്വല തിരിച്ചുവരവിനെയും അദ്ദേഹം സ്വാഗതം ചെയ്തു.
കെ.സി. വേണുഗോപാലും, വി.ഡി. സതീശനും രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. ഘടകകക്ഷികളുടെ പിന്തുണയും എംഎൽഎമാരുടെ ഭൂരിപക്ഷവും ആർക്കൊപ്പമാണെന്നത് നിരീക്ഷകർ പരിശോധിക്കും. ഗ്രൂപ്പ് പോര് തെരുവിലേക്ക് നീളുന്നത് ഒഴിവാക്കി എത്രയും വേഗം സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്ക് കടക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.
കേരളത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പിന്നാലെ ഉജ്ജ്വല വിജയം നേടിയ യുഡിഎഫിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി വടംവലി മുറുകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളുടെ പക്ഷങ്ങൾ പദവിക്കായി അവകാശവാദമുന്നയിച്ചതോടെ ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പൊട്ടിത്തെറി ഒഴിവാക്കി സമവായത്തിലെത്തുക എന്ന വലിയ ദൗത്യമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമുള്ളത്.
സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഹൈക്കമാൻഡിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രിയപ്പെട്ടവനാണ് കെ.സി. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് കെ.സി പക്ഷം അവകാശപ്പെടുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികച്ച പ്രവർത്തനം വി ഡി സതീശന് മുൻതൂക്കം നൽകുന്നു. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ സതീശനാണെന്നാണ് സൂചന.
രമേശ് ചെന്നിത്തല വിഭാഗം തന്റെ സീനിയോറിറ്റിയും മുൻകാല അനുഭവസമ്പത്തും ഉയർത്തിക്കാട്ടിയാണ് അവകാശവാദമുന്നയിക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് ചേരുന്ന യോഗത്തിൽ നിരീക്ഷകരെ നിശ്ചയിക്കും. കേരളത്തിലെത്തുന്ന നിരീക്ഷകർ ഓരോ എംഎൽഎമാരെയും കണ്ട് വ്യക്തിപരമായ നിലപാട് തേടും. ഇതിനുപുറമെ എംപിമാരുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായം ആരായും. ഘടകകക്ഷികളുടെ വികാരം മാനിക്കുമെങ്കിലും 63 സീറ്റുകളുടെ കരുത്തിൽ കോൺഗ്രസ് ആർക്കും വഴങ്ങിക്കൊടുക്കില്ലെന്നാണ് സൂചന.
Story Summary
Discussions for the next Kerala CM have intensified following the UDF’s landslide victory. Senior leader PJ Kurien reminded that there is a history of CMs arriving from Delhi, hinting at KC Venugopal, while NK Premachandran predicted a “surprise element” in the final decision by the High Command.

