തിരുവനന്തപുരം: കേരളത്തിന്റെ ഭരണസാരഥിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് ശക്തമാകുന്നു. എഐസിസി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിൽ കെ.സി. വേണുഗോപാലിനാണ് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയെന്നാണ് സൂചന. 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിനെ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.(Kerala CM Selection High Command Summons Leaders To Delhi Amid KC Venugopal Support Reports)
കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രമുഖർ കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് വിവരം. രമേശ് ചെന്നിത്തലയ്ക്ക് 8 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് വിവരം. ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട വി.ഡി. സതീശനെ 6 പേർ മാത്രമാണ് പിന്തുണച്ചത്. എംഎൽഎമാരുടെ പിന്തുണ വേണുഗോപാലിനാണെങ്കിലും, ജനവികാരവും മുന്നണി ഐക്യവും പരിഗണിക്കണമെന്ന നിലപാടിൽ ഒരു വിഭാഗം നേതാക്കൾ ഉറച്ചുനിൽക്കുന്നു. ഇത് സാഹചര്യം സങ്കീർണ്ണമാക്കുന്നതായി നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചു.
അതേസമയം, എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്നതെന്ന പേരിൽ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ ഔദ്യോഗികമല്ലെന്ന് നിരീക്ഷകൻ മുകുൾ വാസ്നിക് വ്യക്തമാക്കി. യഥാർത്ഥ രേഖയല്ല പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലുണ്ട്. സതീശനും ചെന്നിത്തലയും സണ്ണി ജോസഫും എത്തുന്നതോടെ നാളെ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ അന്തിമ ചർച്ചകൾ നടക്കും. ഘടകകക്ഷികളുമായി ഖർഗെ നേരിട്ട് സംസാരിച്ചേക്കും. മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം ഗ്രൂപ്പ് പോരിലേക്ക് നീങ്ങുന്നത് തടയാൻ ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്.
Story Summary
The Congress High Command has summoned top Kerala leaders to Delhi for final discussions on the CM selection. While observer reports suggest majority support for KC Venugopal among MLAs, leaders like VD Satheesan and Ramesh Chennithala are also in the fray, making the final decision complex.

