തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പഴയ ‘നേമം’ പോരാട്ടം ഓർമ്മിപ്പിച്ച് കെ. മുരളീധരൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് തന്നെ വിജയിപ്പിച്ചിരുന്നെങ്കിൽ ആ മണ്ഡലം ഇന്നും യുഡിഎഫിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ നേമത്ത് വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തി ബിജെപി വിജയിച്ച പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം.(K Muraleedharan Vattiyoorkavu Victory, Criticizes V Sivankutty Over Nemom Defeat 2026)
കഴിഞ്ഞ തവണ നേമത്ത് ന്യൂനപക്ഷ വോട്ടുകൾ ഒന്നടങ്കം വി. ശിവൻകുട്ടിക്ക് ലഭിച്ചതാണ് തന്റെ പരാജയത്തിന് കാരണമായതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തവണ ആ വോട്ടുകൾ നിലനിർത്താൻ ശിവൻകുട്ടിക്ക് സാധിച്ചില്ല. ബിജെപിയെ പ്രതിരോധിക്കാൻ സിപിഎമ്മിന് കഴിയില്ലെന്നതിന്റെ തെളിവാണ് നേമത്തെ ഫലം. ബിജെപിക്കെതിരെ ദേശീയ തലത്തിലും കേരളത്തിലും കരുത്തുറ്റ പോരാട്ടം നടത്തുന്നത് കോൺഗ്രസ് ആണെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് അതീവ ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്ന് മുരളീധരൻ പറഞ്ഞു. പാലക്കാട്, മഞ്ചേശ്വരം, കാസർകോട് തുടങ്ങിയ ഇടങ്ങളിൽ ബിജെപിയെ സ്ഥിരമായി തടഞ്ഞുനിർത്തുന്നത് യുഡിഎഫ് ആണ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടായിട്ടും ചില മണ്ഡലങ്ങളിൽ പരാജയപ്പെട്ടത് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ല. ‘ടീം യുഡിഎഫ്’ എന്ന നിലയിൽ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് തന്റെ നിലപാടെന്നും മുരളീധരൻ വ്യക്തമാക്കി.
Story Summary
K. Muraleedharan, after winning Vattiyoorkavu, stated that UDF could have retained Nemom if he had won there in the previous election. He criticized V. Sivankutty for failing to stop the BJP this time and urged minorities to recognize that only the Congress can effectively challenge the BJP nationally and locally.

