ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ടിവികെ അധ്യക്ഷൻ വിജയ് ഏത് സീറ്റ് നിലനിർത്തുമെന്ന കാര്യത്തിൽ ആകാംക്ഷയേറുന്നു. ചെന്നൈയിലെ പേരമ്പൂർ, തൃച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്നാണ് വിജയ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിജയ് പേരമ്പൂർ സീറ്റ് നിലനിർത്താനാണ് സാധ്യതയെന്നാണ് സൂചനകൾ.(Vijay To Retain Perambur Seat And Resign From Trichy East 2026)
ചെന്നൈയുടെ ഹൃദയഭാഗത്തുള്ള പേരമ്പൂരിൽ 53,715 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് വിജയ് ജയിച്ചുകയറിയത്. ഡിഎംകെയുടെ ഉറച്ച കോട്ടയായിരുന്ന ഇവിടെ നേടിയ ഈ ആധികാരിക വിജയം കണക്കിലെടുത്താണ് വിജയ് ഈ മണ്ഡലം കൈവിടാത്തത്. അതേസമയം, 27,416 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച തൃച്ചി ഈസ്റ്റ് മണ്ഡലം അദ്ദേഹം രാജിവെച്ചേക്കുമെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
വിജയ് തരംഗത്തിൽ ഡിഎംകെയുടെ അതികായന്മാർ പലരും വീണുപോയി. 2011 മുതൽ സ്റ്റാലിൻ കുത്തകയാക്കി വെച്ചിരുന്ന കൊളത്തൂരിൽ ടിവികെ സ്ഥാനാർത്ഥി എം.എസ്. ബാബു 8,795 വോട്ടുകൾക്ക് അദ്ദേഹത്തെ അട്ടിമറിച്ചു. തമിഴ്നാട്ടിലെ ഏറ്റവും മുതിർന്ന എംഎൽഎമാരിൽ ഒരാളായ ദുരൈമുരുകൻ കാട്പാടിയിൽ ടിവികെയുടെ എം. സുധാകറിനോട് 7,309 വോട്ടുകൾക്ക് പരാജയപ്പെട്ടു.
വിജയത്തിന് പിന്നാലെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തെത്തിയ വിജയ് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി ജനറൽ സെക്രട്ടറി ആദവ് അർജുന അടക്കമുള്ള പ്രമുഖർ പങ്കെടുത്ത യോഗത്തിൽ സർക്കാർ രൂപീകരണത്തിനുള്ള അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്തു. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി തമിഴ്നാട്ടിൽ ആദ്യമായി ഒരു സഖ്യസർക്കാർ കൊണ്ടുവരാനുള്ള നീക്കത്തിലാണ് വിജയ്.
Story Summary
Following his victory in both Perambur and Trichy East, TVK leader Vijay is likely to retain the Perambur seat, where he secured a massive lead. His party’s historic performance saw the defeat of heavyweights like MK Stalin and Duraimurugan as Vijay gears up for government formation.

