തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ എൽഡിഎഫിൽ ഉൾപ്പാർട്ടി കലാപം രൂക്ഷമാകുന്നു. സിപിഎമ്മിന് പിന്നാലെ സിപിഐയിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ്, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരും.(CPI Leadership Crisis Binoy Viswam Resignation Demand Kerala Election 2026)
സിപിഐയുടെ ഉറച്ച സീറ്റുകളായിരുന്ന നാദാപുരം, തൃശ്ശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം പാളിയത് തിരിച്ചടിയായി. വിജയസാധ്യതയുള്ളവരെ തഴഞ്ഞ് നേതൃത്വം സ്വന്തം താല്പര്യപ്രകാരം സീറ്റുകൾ നൽകിയത് വോട്ടർമാർക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
തോൽവിയുടെ കാരണങ്ങൾ ഇഴകീറി പരിശോധിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നാളെ ചേരും. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മുൻകൂട്ടി കാണാൻ സാധിക്കാത്തതും എസ്.ഐ.ആർ പ്രക്രിയയ്ക്ക് ശേഷം രൂപപ്പെട്ട ഇടത് വിരുദ്ധ തരംഗവും പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂരിലെ ഉൾപാർട്ടി പ്രശ്നങ്ങളും പാർട്ടി കോട്ടകളിലെ വോട്ട് ചോർച്ചയും യോഗത്തിൽ ഗൗരവകരമായി ചർച്ച ചെയ്യും.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യത കുറവാണെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ കെ.എൻ. ബാലഗോപാലിനെ മുൻനിർത്തി സഭയിൽ പോരാട്ടം നയിക്കാനാണ് സിപിഎം ആലോചിക്കുന്നത്. മുഖ്യമന്ത്രി പദവി ഒഴിഞ്ഞ ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാൻ പിണറായി വിജയൻ തയ്യാറായിട്ടില്ല. കണ്ണൂരിലെ വസതിയിൽ തുടരുന്ന അദ്ദേഹം തലസ്ഥാനത്ത് എത്തിയേക്കും.
Story Summary
The LDF is facing an internal crisis following its heavy defeat in the assembly elections. Within the CPI, there are calls for Binoy Viswam to step down over candidate selection failures. Meanwhile, the CPM Secretariat will meet tomorrow to analyze the minority consolidation and leadership lapses that led to their historic loss.

