തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായി തുടരുന്ന പരസ്യമായ ചേരിപ്പോരിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാൻഡ്. നേതാക്കൾക്കായി അണികൾ നടത്തുന്ന ശക്തിപ്രകടനങ്ങൾ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും, ഇത്തരം നീക്കങ്ങൾ അയോഗ്യതയായി വിലയിരുത്തുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.(Congress High Command Warns Kerala Leaders Against CM Post Power Struggle)
സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ കെപിസിസി നേതൃത്വം പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അടിയന്തരമായി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുൻഷിക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.
ഹൈക്കമാൻഡ് താക്കീത് നൽകിയെങ്കിലും ഗ്രൂപ്പുകൾ അണിയറയിൽ സജീവമാണ്. മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി. വേണുഗോപാൽ പക്ഷം. ചർച്ചകൾ നീളുന്നതിനെ വി.ഡി. സതീശൻ പക്ഷം സ്വാഗതം ചെയ്യുന്നു. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്. പരസ്യമായ പോര് തിരിച്ചടിയാകുമെന്ന് ബോധ്യപ്പെട്ടതോടെ അണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി ഫ്ലെക്സ് ബോർഡുകളോ പ്രകടനങ്ങളോ ഉണ്ടായാൽ അത് സാധ്യതകളെ ഇല്ലാതാക്കുമെന്ന് അണികൾക്ക് നിർദേശം നൽകി.
Story Summary
The Congress High Command has issued a stern warning against the ongoing power struggle and public demonstrations for the Chief Minister post in Kerala, stating it will lead to disqualification. Rahul Gandhi criticized the KPCC leadership’s failure to maintain discipline, while various groups continue their efforts behind the scenes.

