ഡെൻവർ: അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞെട്ടിക്കുന്ന അപകടം. റൺവേയിലെ സുരക്ഷാ വേലി ചാടിക്കടന്ന് വിമാനത്തിന് മുന്നിലേക്ക് ഓടിയെത്തിയ ആൾ വിമാനമിടിച്ച് മരിച്ചു. വെള്ളിയാഴ്ച രാത്രി ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാനൊരുങ്ങിയ ഫ്രോണ്ടിയർ എയർലൈൻസിന്റെ ഫ്ലൈറ്റ് 4345 ആണ് അപകടത്തിൽപ്പെട്ടത്.(Trespasser Killed After Being Struck By Frontier Airlines Plane In Denver)
വിമാനം ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെയാണ് ഇയാൾ റൺവേയിലേക്ക് അതിക്രമിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ എയർബസ് A321 വിമാനത്തിന്റെ എൻജിന് തീപിടിച്ചു. “ഞങ്ങൾ ഒരാളെ ഇടിച്ചു, എൻജിനിൽ തീ പടരുന്നു” എന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിൽ പരിഭ്രാന്തിയോടെ അറിയിക്കുന്ന ഓഡിയോ പുറത്തുവന്നു.
വിമാനത്തിന്റെ ക്യാബിനുള്ളിൽ പുക നിറഞ്ഞതിനെത്തുടർന്ന് അടിയന്തര എമർജൻസി സ്ലൈഡുകൾ വഴി 224 യാത്രക്കാരെയും പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ 12 യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇവരിൽ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ ഡെൻവർ ഫയർ ഡിപ്പാർട്ട്മെന്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. മണിക്കൂറിൽ 240 മുതൽ 290 കിലോമീറ്റർ വരെ വേഗതയിൽ വിമാനം നീങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു.
അതിക്രമിച്ചു കയറിയ വ്യക്തി വിമാനത്താവള ജീവനക്കാരനല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷാ വേലികൾ പരിശോധിച്ചെങ്കിലും അവ തകർക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തെത്തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു. യാത്രക്കാർക്കായി പിന്നീട് മറ്റൊരു വിമാനം ഏർപ്പെടുത്തി.
Story Summary
A trespasser was killed after jumping a perimeter fence and being struck by a Frontier Airlines plane at Denver International Airport. The impact caused an engine fire, leading to the emergency evacuation of 224 passengers via inflatable slides, resulting in 12 minor injuries.

