കോട്ടയം: പുതുപ്പള്ളിയുടെ പുണ്യമായി മാറിയ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ അപ്രമാദിത്വം തെളിയിച്ചു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 52,907 വോട്ടുകളുടെ സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2023-ലെ ഉപതിരഞ്ഞെടുപ്പിൽ നേടിയ 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തെക്കാൾ ഏറെ മുന്നിലെത്താൻ ഇത്തവണ ചാണ്ടി ഉമ്മനായി.(Chandy Oommen record victory in Puthuppally, election results 2026)
ചാണ്ടി ഉമ്മൻ (യുഡിഎഫ്): 84,031, കെ.എം. രാധാകൃഷ്ണൻ (എൽഡിഎഫ്): 31,124, രവീന്ദ്രനാഥ് വാകത്താനം (എൻഡിഎ): 11,544 എന്നിങ്ങനെയാണ് നില. പ്രചാരണ വേളയിൽ ഉടനീളം തികച്ചും വ്യത്യസ്തമായ ശൈലിയാണ് ചാണ്ടി ഉമ്മൻ സ്വീകരിച്ചത്. പോസ്റ്ററുകൾ ഒഴിവാക്കിയും, സൈക്കിളിൽ സഞ്ചരിച്ച് വോട്ട് തേടിയും അദ്ദേഹം ജനങ്ങൾക്കിടയിൽ സജീവമായി. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക ശൈലി അതേപടി പിന്തുടരുന്ന മകനെ പുതുപ്പള്ളി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ വമ്പൻ ഭൂരിപക്ഷം.
2011-ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഇതുവരെ പുതുപ്പള്ളിയിലെ ഏറ്റവും ഉയർന്ന നില. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ അത് തിരുത്തിക്കുറിച്ച ചാണ്ടി ഉമ്മൻ, ഇത്തവണ 52,000 കടന്ന ഭൂരിപക്ഷത്തിലൂടെ പുതുപ്പള്ളിയെ കോൺഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടയായി ഉറപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം. രാധാകൃഷ്ണനും എൻഡിഎയുടെ രവീന്ദ്രനാഥ് വാകത്താനത്തിനും ചാണ്ടി ഉമ്മന്റെ മുന്നേറ്റത്തിന് മുന്നിൽ തടയിടാനായില്ല. സംസ്ഥാനത്തുടനീളം വീശിയടിച്ച യുഡിഎഫ് തരംഗം പുതുപ്പള്ളിയിൽ കൂടുതൽ ശക്തമായതോടെ, ഉമ്മൻ ചാണ്ടിക്ക് ശേഷം പുതുപ്പള്ളിയുടെ ഒരേയൊരു രക്ഷകൻ താനാണെന്ന് ചാണ്ടി ഉമ്മൻ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
Story Summary
Chandi Oommen has secured a historic win in Puthuppally with a massive majority of 52,907 votes, surpassing the record previously held by his father Oommen Chandy. His simple campaign style, including the use of bicycles instead of posters, resonated deeply with voters, leading to a crushing defeat for the LDF and NDA candidates.

