ചെന്നൈ : തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ 152 മണ്ഡലങ്ങളുൾപ്പെടുന്ന ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗിൽ വൻ ജനപങ്കാളിത്തമാണ് ഇരു സംസ്ഥാനങ്ങളിലും ദൃശ്യമാകുന്നത്.(Tamil Nadu Assembly Elections, Superstar Ajith Kumar casts his vote)
ചെന്നൈ തിരുവന്മിയൂരിലെ പോളിംഗ് ബൂത്തിൽ രാവിലെ 7 മണിക്ക് മുൻപേ എത്തി സൂപ്പർതാരം അജിത് കുമാർ വോട്ട് രേഖപ്പെടുത്തി. ഇത്തവണ തമിഴ്‌നാട്ടിൽ ആദ്യം വോട്ട് ചെയ്ത പ്രമുഖരിൽ ഒരാളായി അദ്ദേഹം മാറി. ബെൽജിയത്തിലായിരുന്ന താരം വോട്ട് ചെയ്യാനായി മാത്രമാണ് ഇന്നലെ ചെന്നൈയിൽ തിരിച്ചെത്തിയത്. വോട്ട് രേഖപ്പെടുത്താൻ സ്വന്തം നാട്ടിലേക്ക് പോകാനായി ചെന്നൈയിലെയും കോയമ്പത്തൂരിലെയും ബസ് സ്റ്റാൻഡുകളിൽ പുലർച്ചെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ജനാധിപത്യത്തിലെ സുപ്രധാന ദിനമാണെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ബിജെപി നേതാവും നടിയുമായ ഖുശ്ബു വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളിൽ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് ഇന്ന് വിധിനിർണ്ണയം നടക്കുന്നത്. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും.

