ടെഹ്റാൻ: മേഖലയിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ ദക്ഷിണ ഇറാനിൽ ശക്തമായ ആക്രമണം നടത്തി യുഎസ് സൈന്യം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ ബോട്ടുകളും, യുഎസ് യുദ്ധവിമാനങ്ങൾക്ക് ഭീഷണിയായ ബന്ദർ അബ്ബാസിലെ മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് അമേരിക്കൻ സൈന്യം തകർത്തത് എന്നാണ് സൂചന.(US Iran Conflict, US Military Launches Airstrike In Southern Iran Amid Ceasefire)
തങ്ങളുടെ സൈനികർക്ക് നേരെയുള്ള ഭീഷണി ഒഴിവാക്കാനും അവരെ സംരക്ഷിക്കാനുമാണ് ഈ അടിയന്തര നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. ഇറാനിലെ ബന്ദർ അബ്ബാസ്, സിറിക്, ജാസ്‌ക് എന്നിവിടങ്ങളിൽ വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ നടപടി നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമല്ലെന്നും, ഭീഷണി ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള പരിമിതമായ തോതിലുള്ള ആക്രമണം മാത്രമാണിതെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർ ആക്രമണങ്ങൾ നിലവിൽ ആസൂത്രണം ചെയ്തിട്ടില്ലെന്നും യുഎസ് കൂട്ടിച്ചേർത്തു.
ഇറാൻ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നെങ്കിൽ അമേരിക്കയ്ക്ക് കൈമാറണം, അല്ലെങ്കിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ നശിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നടപടി എന്നതും ശ്രദ്ധേയമാണ്. ആക്രമണത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, മേഖലയിൽ വീണ്ടുമൊരു യുദ്ധപ്രതീതി ഉയരുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Story Summary
The US military launched a targeted airstrike in southern Iran, destroying IRGC boats attempting to plant mines in the Strait of Hormuz and a missile site in Bandar Abbas. US CENTCOM stated the operation was protective and did not signal the end of the ceasefire, coming shortly after US President Donald Trump demanded Iran hand over its enriched uranium.

