ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ, മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ അഞ്ചിന കർമ്മപദ്ധതിയുമായി ചൈനയും പാകിസ്ഥാനും രംഗത്തെത്തി. പാകിസ്ഥാൻ – ചൈന വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് പുതിയ സമാധാന നീക്കത്തിന് രൂപം നൽകിയത്. കഴിഞ്ഞദിവസം ഇസ്ലാമാബാദിൽ നടന്ന നിർണ്ണായക ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ പുതിയ ഇടപെടൽ.(US – Iran conflict, China and Pakistan with five-point peace plan)
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾ ഫലപ്രാപ്തിയിലെത്താതെ അവസാനിച്ചിരുന്നു. ഇറാൻ മുന്നോട്ടുവെച്ച പത്തിന നിർദ്ദേശങ്ങളും അമേരിക്കയുടെ ഉപാധികളും തമ്മിലുള്ള പൊരുത്തക്കേടുകളാണ് ചർച്ച വഴിമുട്ടാൻ കാരണമായത്. ആണവ നിലയങ്ങളുടെ നിയന്ത്രണം, ഹോർമുസ് കടലിടുക്കിന്റെ അധികാരം എന്നീ കാര്യങ്ങളിൽ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
ചർച്ച പരാജയപ്പെട്ടതോടെ, ഹോർമുസ് കടലിടുക്ക് പൂർണ്ണമായും ചരക്ക് നീക്കത്തിനായി തുറന്നുകൊടുത്തില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇറാന്റെ തുറമുഖങ്ങളിലേക്കും അവിടെനിന്നുള്ളതുമായ കപ്പൽ ഗതാഗതം യുഎസ് നാവികസേന തടഞ്ഞുതുടങ്ങി. ഇത് ആഗോള എണ്ണവിപണിയെയും ചരക്ക് നീക്കത്തെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ഈ പ്രതിസന്ധി പരിഹരിക്കാനാണ് ചൈനയും പാകിസ്ഥാനും ചേർന്ന് അഞ്ചിന പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്. മേഖലയിൽ ഉടനടി സൈനിക നീക്കങ്ങൾ നിർത്തിവെക്കുക, കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം പുനസ്ഥാപിക്കുക, ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് നയതന്ത്ര പരിഹാരം കണ്ടെത്തുക, യുദ്ധബാധിത മേഖലകളിലേക്ക് മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുക, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിച്ചുകൊണ്ട് ദീർഘകാല സമാധാന കരാറിലെത്തുക എന്നിവയാണ് നിബന്ധനകൾ.

