ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ, ബില്ലിലെ നിബന്ധനകളെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. സെൻസസ് നടപടികളുമായും മണ്ഡല പുനർനിർണ്ണയവുമായും ബില്ലിനെ ബന്ധിപ്പിക്കുന്നതിനെതിരെയാണ് ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും രംഗത്തെത്തിയിരിക്കുന്നത്.(Women’s reservation bill, Opposition against the Center, Dissatisfaction )
ബിൽ പാസാക്കാൻ കേന്ദ്ര സർക്കാർ അനാവശ്യ തിടുക്കം കാട്ടുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആർജെഡി നേതാവ് തേജസ്വി യാദവും കുറ്റപ്പെടുത്തി. മതിയായ ചർച്ചകൾ കൂടാതെ ബിൽ കൊണ്ടുവരുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഇരു കക്ഷികളും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മഹാരാഷ്ട്രയിലെ പ്രമുഖ കക്ഷികളായ ശിവസേനയും എൻസിപിയും വിഷയത്തിൽ ഇതുവരെ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ല.
സ്ത്രീ സംവരണത്തിനായി പാർട്ടി പ്രതിജ്ഞാബദ്ധമാണെങ്കിലും മോദി സർക്കാർ ഈ അവകാശം വൈകിപ്പിക്കുകയാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. പുതിയ നിർദ്ദേശങ്ങളുടെ ഭാഗമായുള്ള മണ്ഡല പുനർനിർണ്ണയത്തെ പൂർണ്ണമായും എതിർക്കാനാണ് ഇടത് തീരുമാനം. ഡൽഹിയിൽ നടന്ന ‘നാരീശക്തി വന്ദൻ’ സമ്മേളനത്തിൽ സംസാരിക്കവെയാണ് വനിതാ സംവരണ ബില്ലിലൂടെ രാജ്യം പുതിയ ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്.

