ചെന്നൈ: ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിങ്‌സിലെത്തിയ സഞ്ജു സാംസൺ ടീം ക്യാപ്റ്റനാകുമെന്ന അഭ്യൂഹങ്ങൾക്ക് താരം തന്നെ വിരാമമിട്ടു. ചെന്നൈയുടെ നായകസ്ഥാനം സഞ്ജു ഏറ്റെടുത്തേക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകർക്കിടയിൽ സംസാരമുണ്ടായിരുന്നു. എന്നാൽ നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന് കീഴിൽ കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സഞ്ജു വ്യക്തമാക്കി.(Sanju Samson Ends CSK Captaincy Rumors And Backs Ruturaj Gaikwad)
‘സൂപ്പർ കിങ്‌സ്’ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് സഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയത്. “ഞാൻ ഇതിനകം ഒരു ടീമിന്റെ ഭാഗമായിരുന്നു, അവിടെ ഞാൻ സെറ്റിൽഡ് ആയിരുന്നു. മറ്റൊരു ടീമിലേക്ക് മാറുമ്പോൾ അവിടെ നിബന്ധനകൾ വെക്കാൻ കഴിയില്ല. ഒരു പുതിയ വീട്ടിലേക്ക് എത്തുമ്പോൾ ഡിമാൻഡുകളുമായി പോകരുത് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്,” സഞ്ജു പറഞ്ഞു.
തന്റെ നിലപാടിനെ തന്റെ മലയാളി പശ്ചാത്തലവുമായാണ് സഞ്ജു താരതമ്യം ചെയ്തത്. “ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും മലയാളികൾ ഒരേ കമ്പനിയിൽ തന്നെ വർഷങ്ങളോളം ജോലി ചെയ്യുന്നത് കാണാം. ദുബായിലൊക്കെ 30-40 വർഷം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുണ്ട്. അതിന് കാരണം വിശ്വാസമാണ്. ആരെങ്കിലും നമ്മളെ വിശ്വസിച്ച് ഒരു അവസരം നൽകിയാൽ ആ വിശ്വാസത്തിന് വേണ്ടി ജീവൻ നൽകാനും മലയാളികൾ തയ്യാറാകും. ചെന്നൈ എന്നെ വിശ്വസിച്ച് ഇവിടേക്ക് ക്ഷണിച്ചു, അതിനാൽ ഈ ഫ്രാഞ്ചൈസിക്ക് വേണ്ടി എന്റെ സർവ്വസ്വവും നൽകാൻ ഞാൻ തയ്യാറാണ്,” സഞ്ജു വ്യക്തമാക്കി.
ഫീൽഡിൽ താനും ഋതുരാജും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും സഞ്ജു സംസാരിച്ചു. “ഞങ്ങൾ ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുന്നുണ്ട്. ഒരു ലീഡർ ആകാൻ എപ്പോഴും ക്യാപ്റ്റൻ എന്ന ടാഗിന്റെ ആവശ്യമില്ല. ഞാൻ കളിക്കുന്ന എല്ലാ ടീമിലും സ്വാഭാവികമായി ആ ഉത്തരവാദിത്തം ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഞാൻ എന്റെ ടീമിനും എന്റെ ക്യാപ്റ്റനും വേണ്ടിയാണ് കളിക്കുന്നത്,” താരം കൂട്ടിച്ചേർത്തു. സിഎസ്‌കെ ജേഴ്‌സിയിൽ മികച്ച ഫോമിലുള്ള സഞ്ജു 10 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളും ഒരു അർദ്ധസെഞ്ചുറിയും ഉൾപ്പെടെ 402 റൺസ് ഇതിനകം നേടിയിട്ടുണ്ട്.
Story Summary
Sanju Samson has dismissed rumors about taking over the CSK captaincy from Ruturaj Gaikwad. Speaking on the Super Kings podcast, Samson emphasized his commitment to the team, stating he joined without any demands and is focused on proving his worth as a loyal player. He credited his Malayali upbringing for his value of trust and loyalty towards the franchise.

