മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ പ്രതിസന്ധി രൂക്ഷമാകുന്നു. ഭരണസമിതിയിൽനിന്ന് ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ രാജിവെച്ചു. സംഘടന പൊതുജനമധ്യത്തിൽ അപഹാസ്യമായതിന് പ്രധാന കാരണം താനടക്കമുള്ള ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ജോയ് മാത്യു തന്റെ രാജിക്കത്തിൽ വിമർശിച്ചു (AMMA Organization Crisis). സംഘടന ഒരു കുത്തഴിഞ്ഞ സംവിധാനമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾ എന്തിനുവേണ്ടിയാണ് സംഘടനയുടെ ഭാരവാഹിത്വത്തിൽ തുടരുന്നതെന്ന് ജയൻ ചേർത്തലയും ചോദിച്ചു.
ശ്വേതാ മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയിലെ അംഗങ്ങളാണ് ഈ കൂട്ടരാജി. മറ്റൊരു വൈസ് പ്രസിഡന്റായ ലക്ഷ്മിപ്രിയ നേരത്തെ രാജി നൽകിയിരുന്നു. എന്നാൽ, താൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്ന സൂചനയാണ് ശ്വേതാ മേനോൻ നൽകുന്നത്. നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് അവർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇതിനിടെ, ഭരണസമിതി അംഗങ്ങൾ പ്രഖ്യാപിച്ച രാജി ഇതുവരെ ഔദ്യോഗികമായി നൽകിയിട്ടില്ലെന്ന് അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷൻ രമേഷ് പിഷാരടി അറിയിച്ചു. രാജിക്കത്ത് ഇ-മെയിലിൽ ലഭിച്ചിട്ടില്ലെന്നും പിഷാരടി വ്യക്തമാക്കി.
സംഘടനയിലെ പ്രതിസന്ധി പരിഹരിക്കാൻ ജനറൽ ബോഡി യോഗം രമേഷ് പിഷാരടി നേതൃത്വം നൽകുന്ന ഒരു അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തുവെങ്കിലും, അതിലെ അംഗങ്ങളുടെ നിലപാടുകളും ഭിന്നമാണ്. അഡ്‌ഹോക് കമ്മിറ്റിയിൽ തുടരാനില്ലെന്ന് അംഗമായ ആശാ അരവിന്ദ് വ്യക്തമാക്കിയിരുന്നു. രാജിവെച്ചവർ അത് ഔദ്യോഗികമായി അറിയിക്കണമെന്നും, ശ്വേതയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ ആശയക്കുഴപ്പത്തിന് കാരണമെന്നും കെ.ബി. ഗണേഷ് കുമാർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ പുതിയ ഭരണസമിതി ഉടൻ ചുമതലയേൽക്കേണ്ടത് അനിവാര്യമാണെന്നാണ് ഭൂരിഭാഗം താരങ്ങളുടെയും അഭിപ്രായം.
Summary: The crisis within the Malayalam film actors’ organization ‘AMMA’ has deepened with executive committee members Joy Mathew, Jayan Cherthala, and Kailash officially resigning. While Joy Mathew criticized the current administration’s incompetence for the organization’s public disrepute, President Shweta Menon has indicated she may not step down, claiming she will not leave until her innocence is proven. Confusion persists as the Ad-hoc committee, led by Ramesh Pisharody, reports that the formal resignation letters from the outgoing office-bearers have not been received, leading to mounting pressure for a swift resolution to the leadership vacuum.

