തിരുവനന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ പുതിയ ധവളപത്രവും ആദ്യ ബജറ്റും കേരളത്തെ വികസനത്തിൽ നിന്നും സാമൂഹ്യക്ഷേമത്തിൽ നിന്നും കിലോമീറ്ററുകൾ പിന്നോട്ട് നടത്താൻ തയ്യാറെടുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan speech AKG centre Trivandrum). എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘നിയോ ലിബറൽ അജണ്ടകളുടെ തിരിച്ചുവരവ് – യു.ഡി.എഫ് ധവളപത്രവും ബജറ്റും’ എന്ന പ്രത്യേക സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് കേവലം ഒരു മാസത്തിനുള്ളിൽ തന്നെ അവരുടെ യഥാർത്ഥ വർഗപക്ഷപാതിത്വം ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. അന്താരാഷ്ട്ര നവ ലിബറൽ പണിപ്പുരകളിൽ രൂപപ്പെടുത്തിയ തന്ത്രപരമായ ഒന്നാണ് അവർ നിയമസഭയ്ക്ക് മുന്നിൽ അവതരിപ്പിച്ച ധവളപത്രം. ഈ ധവളപത്രത്തെ പൂർണ്ണമായി പിൻപറ്റിയാണ് പുതിയ ബജറ്റും അവതരിപ്പിച്ചത്. ഇത് യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയം എന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്നു. കേരളത്തിന്റെ അമൂല്യമായ പൊതുസ്വത്ത് കോർപ്പറേറ്റ് സ്വകാര്യ മൂലധനത്തിന് കുറഞ്ഞവിലയ്ക്ക് തീറെഴുതാനുള്ള കൃത്യമായ കുറിപ്പടികളായി ഇവ രണ്ടും മാറിയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള സാമൂഹ്യമേഖലകളിൽ കേരളം ലോകത്തിന് മുന്നിൽ വലിയ മാതൃക സൃഷ്ടിച്ചിട്ടുള്ളത് പൊതുസംവിധാനങ്ങളിലൂടെയാണ്. ഇത്തരം മേഖലകളിൽ മുൻകാല സർക്കാരുകൾ നടത്തിയ വലിയ തോതിലുള്ള പൊതുമുതൽമുടക്കും അതിലൂടെ കൈവരിച്ച ജനക്ഷേമവുമാണ് വർത്തമാനകാല അവസ്ഥ സൃഷ്ടിച്ചത്. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ നമ്മുടെ പൊതുവിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങൾ വലിയ പങ്കുവഹിച്ചു. ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവുമെല്ലാം സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു വികസന കാഴ്ചപാടാണ് വിഭാവനം ചെയ്തത്. എന്നാൽ യു.ഡി.എഫ് ഇപ്പോൾ മുന്നോട്ട് വെക്കുന്ന ധനനയം ഇതിൽ നിന്നെല്ലാമുള്ള കടുത്ത തിരിച്ചുപോക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യാജമായി സ്ഥാപിക്കാനാണ് യു.ഡി.എഫ് നിരന്തരം ശ്രമിക്കുന്നത്. ധനകാര്യ ഞെരുക്കവും സാമ്പത്തിക പ്രതിസന്ധിയും ഒന്നായി കാണുന്ന നിലപാട് ഒരു പ്രത്യേക രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. രണ്ടും രണ്ടാണെന്ന യാഥാർത്ഥ്യം ഭരണാധികാരികൾ സൗകര്യപൂർവ്വം മറച്ചുവെക്കുകയാണ്. സംസ്ഥാനത്തെ ധനകാര്യ ഞെരുക്കം വസ്തുത തന്നെയാണ്. എന്നാൽ അതിന് പ്രധാന ഇടയാക്കിയത് കേന്ദ്രസർക്കാരിന്റെ കടുത്ത അവഗണനയും തെറ്റായ സാമ്പത്തിക നയങ്ങളുമാണ്. കേന്ദ്ര നയങ്ങൾ തുറന്നുകാണിച്ച് ശക്തമായി വിമർശിക്കേണ്ടതിന് പകരം യു.ഡി.എഫ് കേന്ദ്രത്തെ പൂർണ്ണമായി വെള്ളപൂശാനാണ് ശ്രമിക്കുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന പൊതുപ്രതീതി സൃഷ്ടിച്ച്, സാധാരണക്കാരോട് സർക്കാരിന് നിർവ്വഹിക്കാനുള്ള ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഖജനാവ് കാലിയാണെന്ന വ്യാജപ്രചാരണത്തിന് ന്യായീകരണം നിരത്താനുള്ള രേഖ മാത്രമാണ് ധവളപത്രമെന്നും, രാജ്യത്തിന്റെ കടഭാരത്തിന്റെ കണക്കെടുത്താൽ ആദ്യത്തെ പത്ത് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Story Summary: Leader of Opposition Pinarayi Vijayan criticized the UDF government’s white paper and its first budget, stating they aim to push Kerala backward and privatize public assets. Inaugurating a seminar organized by the AKG Centre for Research and Studies on the ‘Return of Neo-Liberal Agendas’, he stated that the financial crunch in the state is a reality caused by central government policies, which the UDF is trying to whitewash. He accused the government of creating a false narrative of a financial crisis to escape from its welfare responsibilities.

