കമ്പത്ത് കാറിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തി: മരിച്ചത് കോട്ടയം സ്വദേശികളായ കുടുംബം
May 16, 2024, 13:28 IST
![മരണം](https://timeskerala.com/static/c1e/client/91214/uploaded/1a0fa8134968cb1ea8e0c7b9633a558a.jpg)
കുമളി: കാറിനുള്ളിൽ മരിച്ച നിലയിൽ തമിഴ്നാട്ടിലെ കമ്പത്ത് മൂന്നുപേരെ കണ്ടെത്തി. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടേതുമടക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിൽ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ സജി(60), ഭാര്യ മേഴ്‌സി(58), മകന്‍ അഖില്‍(29) എന്നിവരുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. വാകത്താനം പോലീസ് ഇവരെ കാണാനില്ലെന്ന പരാതിയില്‍ മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ടായിരുന്നു. മൂവരെയും മരിച്ചതായി വ്യാഴാഴ്ച കണ്ടെത്തുന്നത് ഇതിനിടയിലാണ്. മൂവരുടെയും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത് മകനായ അഖിലിൻ്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്‌ട്രേഷൻ കാറിലാണ്. പുരുഷൻമാരുടെ മൃതദേഹം ഉണ്ടായിരുന്നത് മുൻസീറ്റിലും ഡ്രൈവിംഗ് സീറ്റിലുമാണ്. സ്ത്രീയുടെ മൃതദേഹമുണ്ടായിരുന്നത് പിൻസീറ്റിലാണ്. ഇത് വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലായിരുന്നു. ഇവർ വാകത്താനത്ത് നിന്ന് പോയത് സാമ്പത്തികബാധ്യത മൂലമാകാമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ തമിഴ്‌നാട് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ആത്മഹത്യയാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.