74-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം
Jan 26, 2023, 06:50 IST
ന്യൂഡൽഹി: ഇന്ന് ഇന്ത്യയുടെ 74-ാം റിപ്പബ്ളിക് ദിനം. രാജ്യത്തിന് കരുത്തുറ്റ ഭരണഘടനയും സുസജ്ജമായ സ്വയംഭരണ സംവിധാനവും നിലവില്‍ വന്ന ദിവസം. അരങ്ങേറും. പൂര്‍ണ സ്വരാജ് സാധ്യമായ ദിവസത്തിന്റെ ആഘോഷങ്ങള്‍ക്കാണ് രാജ്യം ഇന്ന് ഒരുങ്ങുന്നത്. ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ രാവിലെ പത്തിന് റിപ്പബ്ലിക് ദിന പരേഡ് അരങ്ങേറും. അതിന് മുന്‍പായി നാഷണൽ വാർ മെമ്മോറിയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കും. ദേശീയ പതാക ഉയർത്തിയതിന് ശേഷം പ്രസിഡന്റ് ദ്രൗപതി മുർമുവും ചടങ്ങിലെ വിശിഷ്ടാതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റും പ്രധാനമന്ത്രിക്കും മറ്റ് അതിഥികൾക്കുമൊപ്പം പരേഡ് വീക്ഷിക്കും. എല്ലാവരും ഒരുമനസോടെ ജനഗണമന ചൊല്ലും. അതിന് ശേഷമാണ് സായുധ ആര്‍മി റെജിമെന്റിന്റെ 21 ഗണ്‍ സല്യൂട്ട് നടക്കുക. നാവികസേനയും വ്യോമസേനയും കരുത്തുകാട്ടും. സേനാ അവാർഡുകളുടെയും വിശിഷ്ടസേവാ പുരസ്കാരങ്ങളുടെയും വിതരണവും വേദിയിൽ നടക്കും. എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തും വിപുലമായ ആഘോഷമാണ് നടക്കുക. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയ പതാകയുയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പോലീസ്, എൻസിസി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. ഭാരതീയ വായു സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. നിയമസഭയില്‍ 9.30 ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പതാകയുയര്‍ത്തും. മറ്റ് ജില്ലകളില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പതാക ഉയര്‍ത്തും.