വിഴിഞ്ഞം: തിരുവനന്തപുരത്ത് വിവാഹവാഗ്ദാനം നൽകി 29-കാരിയായ യുവതിയെ നാലുവർഷത്തോളം പീഡിപ്പിക്കുകയും സ്വർണ്ണവും ലക്ഷക്കണക്കിന് രൂപയും കവർന്ന് ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ പോലീസ് പാലക്കാട്ടുനിന്ന് പിടികൂടി (Vizhinjam police arrest Sachin Kumar). തിരുവനന്തപുരം മണക്കാട് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന സച്ചിൻകുമാർ (32) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നത് അറിഞ്ഞ് ഇരയായ യുവതി നൽകിയ പരാതിയിലാണ് ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം 2022 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ പീഡനവും തട്ടിപ്പും നടന്നത്. യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച സച്ചിൻകുമാർ, വിവിധ ആവശ്യങ്ങൾ പറഞ്ഞ് യുവതിയിൽ നിന്ന് ഏഴുപവൻ സ്വർണവും ഒൻപതു ലക്ഷത്തോളം രൂപയും കൈക്കലാക്കി.
ഇക്കഴിഞ്ഞ മാർച്ച് 30-ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താമെന്നായിരുന്നു സച്ചിൻ നൽകിയിരുന്ന ഉറപ്പ്. ഇതനുസരിച്ച് യുവതിയും അമ്മയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയെങ്കിലും വരനായ സച്ചിൻ എത്തിയില്ല. തന്റെ അടുത്ത സുഹൃത്ത് തിരുവല്ലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നും, അതുകൊണ്ട് ക്ഷേത്രത്തിൽ എത്താനാകില്ലെന്നും ഫോണിൽ വിളിച്ച് നുണപറഞ്ഞാണ് ഇയാൾ അന്ന് വിവാഹത്തിൽ നിന്ന് പിന്മാറിയത്.
വിവാഹം മുടങ്ങിയതിന് പിന്നാലെ, പേരൂർക്കട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് സച്ചിൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന വിവരമാണ് യുവതിക്ക് ലഭിച്ചത്. താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് ബോധ്യമായതോടെ യുവതി വിഴിഞ്ഞം പോലീസിനെ സമീപിച്ചു.
പരാതി ഉയർന്ന വിവരമറിഞ്ഞ പ്രതി ഉടൻ തന്നെ ബെംഗളൂരുവിലേക്ക് മുങ്ങി. തുടർന്ന് വിഴിഞ്ഞം പോലീസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും റെയിൽവേ പോലീസിലും ജാഗ്രതാ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സച്ചിനെ റെയിൽവേ പോലീസ് തിരിച്ചറിഞ്ഞ് പിടികൂടുകയും വിഴിഞ്ഞം പോലീസിന് കൈമാറുകയുമായിരുന്നു.
വിഴിഞ്ഞം എസ്.എച്ച്.ഒ. റെജി രാജ്, അസി. സബ് ഇൻസ്പെക്ടർ എസ്. സാബു, എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ. രെജിൻ എന്നിവരടങ്ങിയ സംഘമാണ് പാലക്കാട്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Summary: The Vizhinjam police have arrested a 32-year-old man, Sachin Kumar, from Palakkad for raping a 29-year-old woman under the pretext of marriage and swindling ₹9 lakh and seven sovereigns of gold from her. The accused went into hiding after failing to show up for their wedding at Attukal Temple, falsely claiming a friend’s death in an accident. He was intercepted by the Railway Police on a train while trying to flee to Bengaluru after the victim filed a complaint.

