നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടി സി എസിന്റെ ബിപിഒ സെന്ററിൽ ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ശ്രമവും നടന്നതായുള്ള പരാതിയെത്തുടർന്ന് ഓഫീസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയ സാഹചര്യത്തിൽ, സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് കമ്പനി നിർദ്ദേശം നൽകി.(Sexual exploitation and religious conversion attempts, TCS center in Nashik temporarily closed )
സെന്ററിലെ വനിതാ ജീവനക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ എച്ച്ആർ എക്സിക്യൂട്ടീവടക്കം ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കമ്പനി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വനിതാ ജീവനക്കാരിയുടെ പരാതിക്ക് പിന്നാലെയാണ് ഞെട്ടിക്കുന്ന മറ്റ് വിവരങ്ങളും പുറത്തുവന്നത്.
ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരമായ ലൈംഗിക ചൂഷണം നേരിടേണ്ടി വന്നതായി പരാതിയിൽ പറയുന്നു. ജോലി ചെയ്യുന്ന ജീവനക്കാരെ പ്രത്യേക മതത്തിലേക്ക് മാറാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. മതപരമായ കാര്യങ്ങളിൽ ഇടപെടുകയും വിശ്വാസങ്ങൾ പിന്തുടരാൻ നിർബന്ധിക്കുകയും ചെയ്തതിനാണ് എച്ച്ആർ മാനേജർ അടക്കമുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

