പി എസ് സിയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതികൾക്കായി തിരച്ചിൽ

തിരുവനന്തപുരം: പി എസ് സി നിയമനത്തിന്റെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയ സംഭവത്തിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിവരം. ഓരോരുത്തരിൽ നിന്നും രണ്ടും ലക്ഷം രൂപ വീതം ഈടാക്കിയാണ് തട്ടിപ്പ് നടത്തിയത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു തട്ടിപ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

വിജിലൻസിൽ അസിസ്റ്റന്റ് സെക്രട്ടറിയേറ്റ് എന്ന തസ്തികയുടെ പേരിലായിരുന്നു തട്ടിപ്പ് നടന്നത്. തൃശൂർ ആമ്പല്ലൂർ സ്വദേശി അമ്പിളി, പത്തനംതിട്ട അടൂർ സ്വദേശി രാജലക്ഷ്‌മി എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. ഇവർക്കായുള്ള തിരച്ചൽ ഊർജിതമാക്കി]. ഇരുവരുടെയും പേരിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
പി എസ് സി വഴി ജോലി ലഭിച്ചെന്നും സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണമെന്നും അറിയിപ്പ് ലഭിച്ചതായി പറഞ്ഞ് രണ്ട് പേര്‍ തിങ്കളാഴ്ച തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിലെത്തിയിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്. ഇരുവരെയും ചോദ്യം ചെയ്തതോടെ ‘മാഡം’ എന്ന് വിളിക്കുന്ന സ്ത്രീ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.