പൂനെ: ഓൺലൈൻ ഗെയിമിംഗ് ഭ്രമത്തിന് പണം കണ്ടെത്താനായി റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ സിം കാർഡുകൾ മോഷ്ടിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിവിൽ എൻജിനീയറെ പൂനെ റെയിൽവേ പോലീസ് (GRP) അറസ്റ്റ് ചെയ്തു (Pune engineer online gaming addiction arrest). ധരാശിവ് സ്വദേശിയും നിലവിൽ പൂനെ അകുർദിയിൽ താമസക്കാരനുമായ സങ്കേത് കുൽക്കർണി (23) എന്ന യുവാവാണ് പിടിയിലായത്. മോഷ്ടിച്ച സിം കാർഡുകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി ഓൺലൈൻ വായ്പകൾ എടുക്കുകയും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി ആഡംബര ഷോപ്പിംഗ് നടത്തുകയുമായിരുന്നു ഇയാളുടെ രീതി.
പൂനെ റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമുകളിൽ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ വെക്കുന്ന യാത്രക്കാരായിരുന്നു ഇയാളുടെ പ്രധാന ഇരകൾ. ഫോൺ ചാർജ് ചെയ്യുന്ന സമയത്ത് അതിൽ നിന്ന് വളരെ വിദഗ്ദ്ധമായി സിം കാർഡ് മാത്രം ഇയാൾ ഊരിയെടുക്കും. തുടർന്ന് ഈ സിം കാർഡ് സ്വന്തം ഫോണിലിട്ട്, ഇരകളുടെ ഇമെയിൽ ഐഡികളും ബാങ്ക് വിവരങ്ങളും ഇയാൾ വീണ്ടെടുക്കും. സിം കാർഡുകളിൽ ബാക്കപ്പ് ചെയ്ത് വെച്ചിരിക്കുന്ന ആധാർ വിവരങ്ങളോ ഡെബിറ്റ് കാർഡ് ചിത്രങ്ങളോ ഉപയോഗിച്ച് പെയ്‌മെന്റ് ഗേറ്റ്‌വേകളുടെ പിൻ (PIN) മാറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
കഴിഞ്ഞ ജനുവരിയിൽ ഒരു യാത്രക്കാരന്റെ സിം കാർഡ് നഷ്ടപ്പെടുകയും, പുതിയ സിം എടുത്തപ്പോൾ അക്കൗണ്ടിൽ നിന്ന് 1.13 ലക്ഷം രൂപയുടെ ഓൺലൈൻ വായ്പ എടുത്ത് ആരോ മൊബൈൽ ഫോൺ വാങ്ങിയതായി ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെയാണ് പോലീസിൽ പരാതിയെത്തുന്നത്. തുടർന്ന് മെയ് മാസത്തിലും സമാനമായ മറ്റൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ ആദ്യഘട്ടത്തിൽ പോലീസ് ഏറെ ബുദ്ധിമുട്ടിയിരുന്നു.
തുടർന്ന് റെയിൽവേ പോലീസിന്റെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം നടത്തിയ വിശദമായ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അകുർദിയിൽ വെച്ച് വലയിലാക്കിയത്. നിലവിൽ ജോലിയില്ലാത്ത സങ്കേത് കടുത്ത ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ കാരണമാണ് ഈ ക്രൂരമായ തട്ടിപ്പിലേക്ക് തിരിഞ്ഞതെന്ന് പോലീസിനോട് സമ്മതിച്ചു. പ്രതിയെ നിലവിൽ എരവാഡ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

