കൊല്ലം: പണം മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചതായി പരാതി. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ‘ലിവിങ് വാട്ടർ’ എന്ന സ്ഥാപനത്തിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ വാർഡനെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.(Cruelty to a sixth-grader in Kollam, Attempt to hang him upside down on charges of stealing money)
500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സ്ഥാപനത്തിലെ കുക്കും വാർഡനും ചേർന്ന് കുട്ടിയെ ഉപദ്രവിച്ചത്. താൻ പണമെടുത്തിട്ടില്ലെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും പ്രതികൾ ക്രൂരത തുടർന്നു. കുട്ടിയുടെ കാലിൽ കയർ കെട്ടി ഫാനിന്റെ ഹൂക്കിൽ തലകീഴായി തൂക്കിയിട്ടെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.
വേനലവധിക്ക് കുട്ടിയെ വീട്ടിലേക്ക് കൊണ്ടു വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കാര്യം തിരക്കിയപ്പോഴാണ് സ്ഥാപനത്തിൽ നടന്ന ക്രൂരതകൾ വിവരിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീട്ടിൽ നിർത്തി പഠിപ്പിക്കാൻ സാധിക്കാത്തതിനാലാണ് മകനെ ഹോസ്റ്റലിൽ താമസിപ്പിച്ചതെന്നും പിതാവ് പറഞ്ഞു.

