കൊച്ചി: വാഹനങ്ങളിൽ ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന ലൂബ്രിക്കന്റുകൾ (ഓയിൽ) സുരക്ഷിതമായി ശേഖരിക്കാനും ശാസ്ത്രീയമായി പുനരുപയോഗിക്കാനുമായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) ടാറ്റ മോട്ടോഴ്സും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു (HPCL- Tata Motors). പരിസ്ഥിതിക്ക് കടുത്ത ഭീഷണിയുയർത്തുന്ന മാലിന്യങ്ങളുടെ പട്ടികയിലാണ് നിലവിൽ ഉപയോഗിച്ച ലൂബ്രിക്കന്റുകളെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയുടെ ശേഖരണവും സംഭരണവും മുതൽ പുനരുപയോഗം വരെയുള്ള പ്രക്രിയകൾ പൂർണ്ണമായും ഒരു സംഘടിത ശൃംഖലയ്ക്ക് കീഴിലാക്കുകയാണ് ഈ പുതിയ സംരംഭത്തിലൂടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്.
ഗുണനിലവാരമുള്ള ശുദ്ധീകരിച്ച എണ്ണയായി (Refined Oil) ഇവയെ മാറ്റിയെടുക്കുന്നതിലൂടെ പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗം തടയാനും പാരിസ്ഥിതിക ആഘാതം ഗണ്യമായി കുറയ്ക്കാനും സാധിക്കും. പദ്ധതി പ്രകാരം അംഗീകൃത സംവിധാനങ്ങളിലൂടെയുള്ള ഓയിലിന്റെ ശേഖരണവും ഗതാഗതവും എച്ച്പിസിഎൽ ഉറപ്പാക്കും. ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വിപുലമായ സർവീസ് സെന്റർ ശൃംഖല ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ സുരക്ഷിത നിർമാർജന രീതി പ്രോത്സാഹിപ്പിക്കും. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ചില സംസ്ഥാനങ്ങളിലാണ് ഈ പൈലറ്റ് പ്രോജക്റ്റ് നടപ്പിലാക്കുന്നത്.
Story Summary: Hindustan Petroleum Corporation Limited (HPCL) and Tata Motors have signed an MoU to establish an organized system for collecting and recycling used automotive lubricants. This eco-friendly initiative aims to reduce environmental hazards by converting used oil into high-quality refined oil through selected pilot projects.

