ഇടുക്കി: ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ഇതിനെത്തുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് കളക്ടർ ജാഗ്രതാ നിർദേശം നൽകി.(Idukki Rain Malankara Dam Shutters Raised Flood Alert)
ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നീ പ്രദേശങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം വെള്ളമിറങ്ങിയതിനെ തുടർന്ന് വീടുകൾ ശുചീകരിച്ച് താമസം പുനരാരംഭിക്കാൻ തയ്യാറെടുക്കവെയാണ് പ്രദേശത്ത് വീണ്ടും വെള്ളം കയറിയത്.
കനത്ത മഴയെത്തുടർന്ന് ചെറുതോണി-കട്ടപ്പന പാതയിലും വണ്ണപ്പുറം-ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇടുക്കിയിലെ പ്രധാന ഡാമുകളായ കല്ലാർകുട്ടി, പാംബ്ല, കല്ലാർ, ഇരട്ടയാർ എന്നിവയിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ 9 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (ഈ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത നിർദേശമുണ്ട്).
സംസ്ഥാനത്തൊട്ടാകെ 273 ക്യാമ്പുകളിലായി 7,674 പേരെ മാറ്റിപ്പാർപ്പിച്ചു. പത്തനംതിട്ടയിൽ 75-ഉം, കോട്ടയത്ത് 64-ഉം, കോഴിക്കോട് 36-ഉം ക്യാമ്പുകൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നു.
Story Summary
Persistent rain in Idukki has led to the decision to raise Malankara Dam’s shutters up to 1.5 meters, prompting flood alerts along the Thodupuzha and Muvattupuzha rivers. As middle-level rain and high winds threaten nine districts over the next three hours, over 7,600 people remain in 273 relief camps across Kerala.


