തിരുവനന്തപുരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (02/08/2026) വൈകുന്നേരം 05.30 വരെ 2.7 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.(High Wave Alert For Kannur And Kasaragod Coasts INCOIS Warning Issued)
കണ്ണൂരിലെ വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കാസർകോട്ടെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരങ്ങളിലാണ് പ്രധാനമായും കടലാക്രമണ സാധ്യത പ്രവചിച്ചിരിക്കുന്നത്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. തിരമാല ശക്തമായിരിക്കുമ്പോൾ ഈ ശ്രമങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുക. ബോട്ടുകളും വള്ളങ്ങളും തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷിത അകലം പാലിക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.
Story Summary
INCOIS has issued a high wave and coastal erosion warning for Kannur and Kasaragod coasts, predicting waves between 2.7 to 3.5 meters until 5:30 PM today. Fishermen and coastal residents are advised to suspend all sea ventures, move to safer places if instructed, and avoid beach tourism until further updates.


