മുംബൈ: മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള ‘മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് 2026’ പ്രാബല്യത്തിൽ വന്നു. രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതിനെ തുടർന്ന് ജൂലൈ 30-ന് സർക്കാരിന്റെ ഔദ്യോഗിക ഗസറ്റിൽ നിയമം പ്രസിദ്ധീകരിച്ചു. ഇതോടെ വ്യാജ വാഗ്ദാനങ്ങളും ഭീഷണികളും വഴി നടത്തുന്ന നിയമവിരുദ്ധ മതപരിവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.(Maharashtra Anti Conversion Law Comes Into Force After Presidential Assent)
മാർച്ചിൽ നടന്ന ബജറ്റ് സമ്മേളനത്തിലാണ് സംസ്ഥാന നിയമസഭ ഈ നിർണ്ണായക ബിൽ പാസാക്കിയത്. ഗവർണറുടെ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾക്കായി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുകയായിരുന്നു. ബലപ്രയോഗം, തട്ടിപ്പ്, പ്രലോഭനം, തെറ്റിദ്ധരിപ്പിക്കൽ അല്ലെങ്കിൽ വിവാഹ വാഗ്ദാനം നൽകിയുള്ള മതപരിവർത്തനങ്ങൾ നിയമം മൂലം നിരോധിച്ചു.
കുറ്റക്കാർക്ക് 7 വർഷം വരെ തടവുശിക്ഷ ലഭിക്കും. കുറ്റം ആവർത്തിക്കുന്നവർക്ക് ശിക്ഷ 10 വർഷം വരെ ഉയർന്നേക്കാം. മതം മാറുന്നതിന് 60 ദിവസം മുൻപ് ജില്ലാ മജിസ്ട്രേറ്റിന് മുൻകൂർ അപേക്ഷ നൽകണം. കൂടാതെ മതം മാറുന്നയാളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ബന്ധുക്കൾക്കും പരാതി നൽകാനുള്ള അവകാശവുമുണ്ട്. നിയമസഭയിൽ കോൺഗ്രസ്, എൻ.സി.പി (ശരദ് പവാർ വിഭാഗം), സമാജ്‌വാദി പാർട്ടി, സി.പി.എം തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ബില്ലിനെ ശക്തമായി എതിർത്തു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ടതാണെന്നും പ്രതിപക്ഷം ആരോപിച്ചു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, കർണാടക, ഹരിയാന, രാജസ്ഥാൻ ഉൾപ്പെടെ രാജ്യത്തെ 12-ഓളം സംസ്ഥാനങ്ങളിൽ നിലവിൽ സമാനമായ മതപരിവർത്തന നിരോധന നിയമങ്ങൾ നിലവിലുണ്ട്.
Story Summary
The Maharashtra Freedom of Religion Act 2026 came into effect after receiving President Droupadi Murmu’s assent. The law strictly prohibits forced or fraudulent religious conversions, carrying imprisonment of up to 10 years for repeat offenders and requiring a 60-day prior notice to the District Magistrate.


