ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം. വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾക്ക് പുറമേ, വരുന്ന ദിവസങ്ങളിലെ നിർണായക ബില്ലുകളിലും പ്രതിഷേധം അറിയിച്ച് പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം.(Parliament Monsoon Session Delhi Police Action Amit Shah Statement Opposition Protest)
കഴിഞ്ഞ ദിവസം രാജ്യസഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ചയ്ക്കിടെ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും, ചർച്ചയിൽ പങ്കെടുത്ത ഡി.എം.കെ ഭേദഗതികൾ നിർദ്ദേശിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ മറുപടിക്ക് ശേഷം പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ബിൽ പാസാക്കി. ബിൽ പാസായതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം എഫ്.സി.ആർ.എ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമ്മാണങ്ങൾ അടുത്തയാഴ്ച സഭയിൽ കൊണ്ടുവന്നേക്കും. മണ്ഡല പുനർനിർണ്ണയം, വനിതാ സംവരണം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളിൽ ഡി.എം.കെ ഉൾപ്പെടെയുള്ള കക്ഷികളുടെ നിലപാട് നിർണ്ണായകമാകും. സഭാ മര്യാദകൾ ലംഘിച്ചെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് അനുരാഗ് താക്കൂർ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അവകാശലംഘന നോട്ടീസ് പരിഗണിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെടും. പൊലീസ് നടപടിയ്ക്ക് പുറമേ അയോധ്യ സംഭാവനക്കൊള്ള ആരോപണത്തിലും പ്രതിപക്ഷം ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
Story Summary
The Opposition plans to disrupt Parliament demanding Union Home Minister Amit Shah’s statement and resignation over the recent Delhi police action. Meanwhile, the Union Cabinet meets today as the government prepares key legislation, including the FCRA bill, alongside BJP’s privilege notice against Rahul Gandhi.


