ഹവാന: യുഎസ് ഉപരോധത്തിന്റെ പ്രത്യാഘാതമായി (Cuba US sanctions) ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, മരുന്നുകൾ, കുടിവെള്ള വിതരണത്തിനാവശ്യമായ സാമഗ്രികൾ എന്നിവ ഉൾപ്പെട്ട 7,000-ത്തിലധികം ചരക്ക് കണ്ടെയ്നറുകൾ കരീബിയൻ മേഖലയിലെ വിവിധ തുറമുഖങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്നതായി ക്യൂബൻ സർക്കാർ അറിയിച്ചു.
അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ പാലിച്ച് ക്യൂബ നിയമപരമായി വാങ്ങിയ ഉൽപ്പന്നങ്ങളാണ് ഇവയെന്ന് രാജ്യത്തിന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഓസ്‌കർ പെരസ്-ഒലീവ ഫ്രാഗ വ്യക്തമാക്കി. എന്നാൽ, യുഎസിന്റെ പുതിയ ഉപരോധ നടപടികളുടെ പശ്ചാത്തലത്തിൽ ഷിപ്പിങ് കമ്പനികൾ ചരക്കുകൾ ക്യൂബയിലെത്തിക്കാൻ മടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവെച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവിന് പിന്നാലെയാണ് സ്ഥിതി കൂടുതൽ സങ്കീർണമാക്കിയതെന്നാണ് ക്യൂബയുടെ ആരോപണം. ഇതിനെ തുടർന്ന് യൂറോപ്യൻ ഷിപ്പിങ് കമ്പനികളായ ഹാപാഗ്-ലോയ്ഡ് അപസ്‌മാരത്തിനുള്ള മരുന്നുകൾ അടങ്ങിയ കണ്ടെയ്നറുകൾ കൊളംബിയയിലെ തുറമുഖത്തും, സിഎംഎ സിജിഎം മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെട്ട കണ്ടെയ്നറുകൾ ജമൈക്കയിലും തടഞ്ഞുവെച്ചതായി സർക്കാർ അറിയിച്ചു.
ഉപരോധം ശക്തമായതോടെ ക്യൂബയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രധാന യൂറോപ്യൻ ഷിപ്പിങ് കമ്പനികൾ പുതിയ ചരക്ക് ബുക്കിങ്ങുകൾ സ്വീകരിക്കുന്നത് നിർത്തിയതായും റിപ്പോർട്ടുണ്ട്. ഇതുമൂലം രാജ്യത്തെ 30 ലക്ഷത്തിലധികം ആളുകളുടെ കുടിവെള്ള വിതരണവും മരുന്നുകളുടെ ലഭ്യതയും ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.
ക്യൂബയ്ക്കെതിരായ ഉപരോധം മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നാണ് സർക്കാർ ആരോപിക്കുന്നത്. അതേസമയം, വിഷയത്തിൽ യുഎസ് ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
Story Summary:
Cuba has claimed that more than 7,000 containers carrying food, fuel, medicines, and water supply materials are stranded at Caribbean ports due to U.S. sanctions. The government says the disruption has significantly affected essential supplies for millions of people.


