നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ദൈവത്തോട് തൊഴുത് മാപ്പുപറഞ്ഞ ശേഷം ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. നാഗ്പൂർ ജില്ലയിലെ ശീതള ദേവി ക്ഷേത്രത്തിൽ ജൂലൈ 28-ന് പുലർച്ചെ 2:20-ഓടെയാണ് സംഭവം നടന്നത്.(Thieves Apologize To Deity Before Looting Nagpur Temple Donation Box)
ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിലാണ് രണ്ടുപേരടങ്ങുന്ന മോഷണസംഘത്തിന്റെ അപൂർവ്വ നടപടികൾ പതിഞ്ഞത്. ക്ഷേത്രത്തിൽ പ്രവേശിച്ച പ്രതികളിൽ ഒരാൾ പ്രതിഷ്ഠയ്ക്ക് മുന്നിൽ കൈകൂപ്പി ചെവിയിൽ പിടിച്ച് തെറ്റ് ഏറ്റുപറയുന്നതുപോലെ കാണാം. ഈ സമയം കൂടെയുള്ളയാൾ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുകയായിരുന്നു. തൊഴുതുനിന്നയാൾ ചുറ്റും നിരീക്ഷണം നടത്തുമ്പോൾ മറ്റേയാൾ പണം മുഴുവൻ ഒരു ബാഗിലേക്ക് മാറ്റി ഇരുവരും സ്ഥലത്തുനിന്ന് കടന്നുുകളയുകയായിരുന്നു.
രാവിലെ എട്ടുമണിയോടെ പൂജാരി ജിതേന്ദ്ര പാണ്ഡെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് ഈ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. മുൻപ് ദേവിയുടെ താലിയും ഭണ്ഡാരപ്പണവും മോഷ്ടിക്കപ്പെട്ടിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary
Two unidentified men broke into the Sheetla Devi Temple in Maharashtra’s Nagpur, apologized to the deity by holding their ears, and then looted the cash from the donation box. CCTV footage captured the bizarre incident that took place early on July 28. Police have launched an investigation into the recurring thefts at the temple.


