കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് വൻതോതിൽ പണവും സ്വർണവും പിടികൂടി. റെയ്ഡിൽ 28 കോടി രൂപയിലധികം പണവും ഏകദേശം 15 കിലോ സ്വർണവുമാണ് പൊലീസ് കണ്ടെത്തിയത് (West Bengal Cash Seizure Case). പണം എണ്ണുന്നതിനിടെ അഞ്ച് കറൻസി എണ്ണൽ മെഷീനുകൾ തകരാറിലായെന്നാണ് റിപ്പോർട്ട്.
ബസ് ഡ്രൈവറായിരുന്ന മിനാർ മൊണ്ടലിന്റെ വീട്ടിലായിരുന്നു റെയ്ഡ് നടന്നത്. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടലിന്റെ അടുത്ത അനുയായിയായ കല്ല് വ്യാപാരി തുലു മൊണ്ടലിന്റെ ബന്ധുവാണ് മിനാർ എന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായി ചേർന്ന തുലു മൊണ്ടൽ, കല്ല് വ്യാപാര മേഖലയിലെ പ്രധാന പേരുകളിലൊരാളാണ്.
ബുധനാഴ്ച രാത്രി ആരംഭിച്ച പരിശോധനയിൽ ആദ്യം 5.5 കോടി രൂപയിലധികം പണമാണ് കണ്ടെത്തിയത്. തുടർന്ന് പണം എണ്ണൽ തുടരുന്നതിനിടെ തുക 28 കോടിയിലധികമായി ഉയർന്നു. പിടിച്ചെടുത്ത സ്വർണത്തിന് വിപണി മൂല്യം ഏകദേശം 21 കോടി രൂപയെന്നാണ് വിലയിരുത്തൽ.
പിടിയിലായ മിനാർ മൊണ്ടൽ, കണ്ടെത്തിയ പണവും സ്വർണവും തുലു മൊണ്ടലിന്റെയും അദ്ദേഹവുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന അനധികൃത ശൃംഖലയുടേതുമാണെന്ന് പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പണത്തിന്റെ ഉറവിടവും ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്. റെയ്ഡിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങളും ശക്തമായി. അഴിമതിക്കെതിരെ സർക്കാർ സീറോ ടോളറൻസ് നയം തുടരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. പൊതുസമ്പത്ത് ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, തൃണമൂൽ കോൺഗ്രസിലെ വിവിധ വിഭാഗങ്ങൾ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി. അനുബ്രത മൊണ്ടലുമായുള്ള പ്രതികളുടെ ബന്ധം അന്വേഷിക്കണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ, പിടിച്ചെടുത്ത പണത്തിന്റെ യഥാർത്ഥ ഉടമസ്ഥതയും പിന്നിലെ രാഷ്ട്രീയ ബന്ധങ്ങളും പുറത്തുകൊണ്ടുവരണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെട്ടു.
Summary: Police in West Bengal recovered over ₹28 crore cash and 15 kg gold from the house of Minar Mondal, a former bus driver and relative of stone trader Tulu Mondal. The seizure has triggered political allegations within the Trinamool Congress over alleged links and corruption.


