ന്യൂഡൽഹി: സിജെപി വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരക്ഷാസേനയെയും ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപപരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് നിരവധി എക്‌സ് അക്കൗണ്ടുകൾക്ക് ഡൽഹി പോലീസ് നോട്ടീസ് നൽകി. ചില വാർത്താ പോർട്ടലുകളുടെ അക്കൗണ്ടുകളും നോട്ടീസ് ലഭിച്ചവയുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്. (Delhi Police X Notices)
പോസ്റ്റുകൾ പ്രസിദ്ധീകരിച്ച വ്യക്തികളുടെ വിവരങ്ങൾ തേടിയാണ് ഡൽഹി പോലീസ് എക്‌സ് അക്കൗണ്ടുകൾക്ക് നോട്ടീസ് അയച്ചത്. എത്ര അക്കൗണ്ടുകൾക്കാണ് നോട്ടീസ് നൽകിയതെന്ന കാര്യത്തിൽ പോലീസ് ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ, വീഡിയോകൾ, കമന്റുകൾ എന്നിവ നിയമലംഘനമുണ്ടാക്കിയിട്ടുണ്ടോയെന്നും പൊതുസമാധാനത്തെ ബാധിക്കുന്ന തരത്തിലാണോയെന്നും പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു.
ജൂലൈ 20-ന് നടന്ന ‘സംസദ് ചലോ’ മാർച്ചിനെയും ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളെയും തുടർന്ന് പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ ഉൾപ്പെട്ട നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് വിവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഡൽഹി പോലീസ് നേരത്തെ നിർദേശം നൽകിയിരുന്നു.
സാമൂഹ്യമാധ്യമ നിരീക്ഷണ വിഭാഗം വിവിധ പ്ലാറ്റ്ഫോമുകളിലെ പ്രവർത്തനങ്ങൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. നിയമവിരുദ്ധമോ അധിക്ഷേപകരമോ ആയ ഉള്ളടക്കം കണ്ടെത്തുന്ന മുറയ്ക്ക് ബന്ധപ്പെട്ട സമൂഹമാധ്യമ ഇടനിലക്കാരായ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകി പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന നടപടിയും തുടരുകയാണ്. നോട്ടീസിനെ തുടർന്ന് പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ ഉൾപ്പെട്ട നിരവധി പോസ്റ്റുകളും വീഡിയോകളും ഇതിനകം നീക്കം ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ പ്രവർത്തനങ്ങൾ സൈബർ വിഭാഗവും സോഷ്യൽ മീഡിയ നിരീക്ഷണ സംഘവും തുടർന്നും നിരീക്ഷിക്കുമെന്നും നിയമലംഘനം കണ്ടെത്തുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Summary: Delhi Police has issued notices to several X accounts, including some news portals, over allegedly abusive posts targeting Prime Minister Narendra Modi during the CJP protests. The police have also directed social media platforms to remove objectionable content while continuing to monitor online activity.


