പാകിസ്ഥാൻ അധീന കശ്മീരിൽ (PoK) പ്രതിഷേധക്കാർക്കെതിരായ സുരക്ഷാസേനയുടെ രൂക്ഷമായ നടപടിയെ ന്യായീകരിച്ച് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് നടത്തിയ പരാമർശം വിവാദമായി (Khawaja Asif on PoK Protest Crackdown). പ്രതിഷേധക്കാരെ “ഇന്ത്യയെപ്പോലുള്ള ശത്രുക്കൾ” എന്നാണ് താൻ കാണുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രതിഷേധം ശക്തമായിരിക്കുന്ന റാവലക്കോട്ട് മേഖലയിലാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 32 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
“ആസാദ് കശ്മീരിലെ പ്രതിഷേധക്കാരെ ഞാൻ ഇന്ത്യയുടെ അതേ വിഭാഗത്തിലാണ് കാണുന്നത്. അവർ ഇന്ത്യയെപ്പോലുള്ള ശത്രുക്കളാണ്,” എന്നായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം. ഈ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ജൂൺ 5 മുതൽ പി.ഒ.കെയിൽ തുടരുന്ന പ്രതിഷേധങ്ങൾക്കിടെ 90-ലധികം പേർ കൊല്ലപ്പെട്ടതായി വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ മിർപൂർ ഉൾപ്പെടെയുള്ള മേഖലകളിൽ പാകിസ്ഥാൻ സുരക്ഷാസേന പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുന്നതും പിന്നീട് മൃതദേഹങ്ങൾ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകുന്നതും കാണിക്കുന്നതായി അവകാശപ്പെടുന്ന നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
മരിച്ചവരിൽ ഭൂരിഭാഗവും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിനാൽ പാകിസ്ഥാൻ നിരോധിച്ച ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) യുമായി ബന്ധപ്പെട്ട പ്രവർത്തകരാണെന്നാണ് റിപ്പോർട്ടുകൾ. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ ഉമർ നസീറിന്റെ സഹോദരൻ ഉസ്മാൻ നസീറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി പറയപ്പെടുന്നു. പ്രദേശത്ത് പാകിസ്ഥാൻ സൈന്യത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം തുടരുകയാണ്. റാവലക്കോട്ടിൽ സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങൾക്കുനേരെ സുരക്ഷാസേന ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയെന്നാണ് JAAC സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്. മിർപൂർ അവാമി ആക്ഷൻ കമ്മിറ്റിയിലെ യുവ പ്രവർത്തകരെയാണ് സുരക്ഷാസേന ലക്ഷ്യമിട്ടതെന്നും സംഘടന ആരോപിക്കുന്നു.
“ഞങ്ങൾ മൃതദേഹങ്ങൾ എടുത്തുമാറ്റുകയാണ്. എന്നാൽ ഇന്ന് നിങ്ങൾ വിതയ്ക്കുന്ന ഈ വിദ്വേഷത്തിന്റെ പ്രത്യാഘാതങ്ങൾ നിങ്ങൾക്കുതന്നെ സഹിക്കാനാവില്ല,” എന്നായിരുന്നു JAACയുടെ മറ്റൊരു പ്രതികരണം. തങ്ങൾ സ്വന്തം നാട്ടിൽ സമാധാനപരമായി പ്രതിഷേധിക്കുകയാണെന്നും, അത് ബലപ്രയോഗത്തിലൂടെ അടിച്ചമർത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചു.
Summary: Pakistan Defence Minister Khawaja Asif defended the crackdown on protesters in Pakistan-Occupied Kashmir, calling them “enemies like India.” His remarks came amid reports of dozens of deaths during ongoing protests, with activist groups accusing Pakistani security forces of using excessive force.


