തിരുവനന്തപുരം: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർത്ഥികളെ ബിജെപി സർക്കാർ ശത്രുസൈന്യത്തെ പോലെയാണ് നേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Student protest delhi parliament march). ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യം മൃഗീയമായി ചവിട്ടിമെതിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വൻ ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിന്റെ ഭാഗമായി പാർലമെന്റിലേക്ക് സമാധാനപരമായി മാർച്ച് ചെയ്ത വിദ്യാർത്ഥികളെ ബാരിക്കേഡുകൾ തീർത്ത് ബലപ്രയോഗത്തിലൂടെയാണ് കൈകാര്യം ചെയ്തത്. ബിജെപിയുടെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയാണ് ഇത്തരം കടുത്ത നടപടികളിലൂടെ പുറത്തുവരുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ വച്ചാണ് കേന്ദ്ര സർക്കാർ പന്താടുന്നത്. ആദ്യ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ പ്രഖ്യാപിച്ചപ്പോൾ മാനസിക സമ്മർദ്ദം താങ്ങാനാവാതെ കുട്ടികൾ ജീവനൊടുക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
ദേശീയ പ്രവേശന പരീക്ഷകളിലുണ്ടായ ഈ വൻ ക്രമക്കേടുകളുടെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ വിദ്യാർത്ഥികൾക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ സമഗ്രമായ പരിഷ്‌കാരങ്ങൾ അടിയന്തരമായി നടപ്പാക്കുകയും വേണം. നീതിക്കും സുതാര്യതയ്ക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന വിദ്യാർത്ഥികളുടെ പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹം കുറിച്ചു.
Story Summary: Leader of the Opposition Pinarayi Vijayan heavily criticized the central government for its high-handed response toward students protesting against NEET paper leaks in New Delhi. In a Facebook post, he demanded that the Union Government take responsibility for exam irregularities and implement immediate reforms.


