തിരുവനന്തപുരം/ഒഡേസ: ഉക്രെയ്നിലെ ഒഡേസ തീരത്ത് സിവിലിയൻ ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളി നാവികൻ കൊല്ലപ്പെട്ടു (Ukraine odesa ship attack). കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. ആക്രമണത്തിൽ അഖിൽ ഉൾപ്പെടെ 10 നാവികർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാസർകോട് വെള്ളരിക്കുണ്ട് വാലിപ്ലാക്കലിലെ ജോയൻ-സാലി ദമ്പതികളുടെ ഏക മകനാണ് കൊല്ലപ്പെട്ട അഖിൽ ജോയൻ. വിവാഹം ഉറപ്പിച്ച ശേഷം ഒരു മാസം മുൻപാണ് അഖിൽ ജോലിയിൽ തിരികെ പ്രവേശിച്ചത്. ഗിനിയ-ബിസാവു പതാകയേന്തി സർവീസ് നടത്തിയിരുന്ന ‘ഗോൾഡൻ ലിയോ’ എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
ധാന്യങ്ങളുമായി പോവുകയായിരുന്ന കപ്പലിന്റെ സൂപ്പർ സ്ട്രക്ചറിന് നേരെ റഷ്യൻ സേന മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിടുകയായിരുന്നു. മിസൈൽ പതിച്ചതിനെ തുടർന്ന് കപ്പലിൽ വൻ തീപിടുത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ നാവികർക്കും സിറിയൻ പൗരന്മാർക്കുമാണ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തത്. പരിക്കേറ്റ എട്ടുപേരെ രക്ഷപ്പെടുത്തി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സിവിലിയൻ കപ്പലിന് നേരെ റഷ്യ ബോധപൂർവ്വം നടത്തിയ ഈ ആക്രമണം അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന് നേരെയുള്ള കടുത്ത ഭീഷണിയും യുദ്ധക്കുറ്റവുമാണെന്ന് ഉക്രെയ്ൻ അധികൃതർ പ്രതികരിച്ചു. സംഭവം നടുക്കത്തോടെയാണ് കാസർകോട്ടെ അഖിലിന്റെ ജന്മനാട് കേട്ടറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Story Summary:
A 26-year-old Keralite sailor, Akhil Joyan from Kasaragod, was killed alongside nine other crew members when Russian cruise missiles struck a cargo ship ‘Golden Leo’ off the coast of Odesa, Ukraine. The attack has been condemned by Ukraine as a war crime targeting civilian infrastructure.


