തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ മുതൽ അത്യാധുനിക മിസൈലുകൾ വരെ നിർമ്മിക്കാൻ ആവശ്യമായ അപൂർവ്വ ധാതുക്കളുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ കോർത്തിണക്കി പ്രത്യേക ‘അപൂർവ്വ ധാതു ഇടനാഴികൾ’ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.(Rare mineral corridors in 4 states including Kerala in Union Budget 2026-27)
ഈ നാല് സംസ്ഥാനങ്ങളിലെ തീരദേശങ്ങളിലും ഖനന മേഖലകളിലും ഒളിഞ്ഞിരിക്കുന്ന വിലപിടിപ്പുള്ള ധാതുക്കളെ ശാസ്ത്രീയമായി വേർതിരിച്ചെടുക്കാനും സംസ്‌കരിക്കാനുമുള്ള വിപുലമായ ശൃംഖലയാണിത്. ഖനനം മാത്രമല്ല, ഈ ധാതുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണം, അത്യാധുനിക ഗവേഷണം, ആഗോള വിപണനം എന്നിവയെല്ലാം ഈ ഇടനാഴിയിലൂടെ ഒരേ കുടക്കീഴിൽ വരും.
കേരളത്തിലെ തീരദേശ മണലിൽ ധാരാളമായി കാണപ്പെടുന്ന ലന്താനം, സീറിയം തുടങ്ങിയ ധാതുക്കളാണ് പദ്ധതിയിൽ കേരളത്തെ നിർണ്ണായക ശക്തിയാക്കുന്നത്. സ്മാർട്ട്‌ഫോണുകൾ, ചിപ്പുകൾ, ഇലക്ട്രിക് കാർ മോട്ടോറുകൾ, വിമാന എൻജിനുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഒഴിച്ചുകൂടാനാവാത്ത 17 തരം ലോഹങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഇവയുടെ വേർതിരിക്കൽ പ്രക്രിയ അതീവ സങ്കീർണ്ണമാണ്.
നിലവിൽ ഈ വിപണിയുടെ 90 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്. ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങൾ ആഗോള തലത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാൻ ഇന്ത്യയുടെ ഈ നീക്കം സഹായിക്കും

