തിരുവനന്തപുരം: ജനക്ഷേമത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും വികസന കുതിപ്പിനും മുൻഗണന നൽകുന്ന വിപ്ലവകരമായ ബജറ്റുമായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ. ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലുള്ളത്.(Kerala Budget 2026 Launches Major Welfare Education And Maritime Projects)
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കുമെന്നും ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ നടപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തി. വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും അനുവദിച്ചു. സ്ത്രീകളുടെ യാത്ര സൗജന്യമാക്കുന്ന ‘പ്രിയദർശിനി പദ്ധതി’ക്കായി 600 കോടിയും, ആശാ വർക്കർമാരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും വകയിരുത്തി.
യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. ക്ഷീര വികസനത്തിനായി 102 കോടി രൂപ വകയിരുത്തി. മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്താനാണ് ലക്ഷ്യം. വിദ്യാർത്ഥികൾ വിദേശത്തേക്ക് ചേക്കേറുന്നത് തടയാനും നാട്ടിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കാനും ‘കേരള നോളജ് വാലി’ (100 കോടി രൂപ) പദ്ധതി പ്രഖ്യാപിച്ചു. ലോകോത്തര സർവ്വകലാശാലകളുമായി സഹകരിച്ച് മികച്ച അക്കാദമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും. ഇതിനായി സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും.
കേരളത്തിന്റെ മാരിടൈം സാധ്യതകൾ പ്രയോജനപ്പെടുത്താൻ 400 കോടി രൂപ ചെലവിൽ ‘മിഷൻ സമുദ്ര’ പദ്ധതി നടപ്പിലാക്കും. കേരളത്തെ ലോകോത്തര മാരിടൈം ശക്തിയാക്കി മാറ്റുന്നതിനൊപ്പം കപ്പൽ നിർമ്മാണ കേന്ദ്രം, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം എന്നിവയും ഇതിന്റെ ഭാഗമായി സ്ഥാപിക്കും.
Story Summary
The maiden UDF government budget introduces the ‘Oommen Chandy Insurance Scheme’ with ₹25 lakh coverage for families and launches the ‘Kerala Knowledge Valley’ project to establish international-standard education hubs within the state. Alongside these, the ₹400 crore ‘Mission Samudra’ aims to transform Kerala into a global maritime powerhouse, while significant support for dairy production and women’s welfare underscores the administration’s focus on inclusive growth.

