തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ കുൽത്താലിയിൽ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. രണ്ട് പ്രായപൂർത്തിയാകാത്തവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 9-നാണ് കേരളത്തിൽനിന്നുള്ള 30 വയസ്സുകാരൻ ക്രൂരമായ മർദ്ദനത്തിന് ഇരയായത്.(Mob lynching, Malayali Man Lynched In West Bengal By Mob)
കേരളത്തിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് കുൽത്താലിയിൽ എത്തിയത്. സംഭവദിവസം രാവിലെ കുൽത്താലിയിലെ സങ്കീജഹാൻ മാർക്കറ്റിൽ ഒറ്റയ്ക്ക് എത്തിയതായിരുന്നു ഇദ്ദേഹം. വഴി തെറ്റിയതിനെത്തുടർന്ന് മാർക്കറ്റിലെത്തിയ യുവാവിനെ കണ്ട നാട്ടുകാർ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുവെക്കുകയായിരുന്നു.
ഭാഷാപരമായ തടസ്സം കാരണം തന്റെ ഐഡന്റിറ്റി വ്യക്തമാക്കാൻ യുവാവിന് കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ കയർ കൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുൽത്താലി പോലീസ് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മോഷ്ടാവാണെന്ന സംശയത്തിലാണ് നാട്ടുകാർ മർദ്ദിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളുടെ പേര് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
Story Summary
A 30-year-old man from Kerala was lynched by a mob in West Bengal’s Kultali on suspicion of being a thief on June 9. Local police have arrested five people and detained two minors in connection with the incident, which occurred after the victim reportedly lost his way and faced communication barriers with the locals. An investigation has been launched under the Bharatiya Nyaya Sanhita, as authorities work to identify the victim and uncover the exact motive behind the fatal attack.

