ഛത്രപതി സംഭാജിനഗർ: വസ്തുതർക്കത്തെത്തുടർന്ന് താൻ ഫയൽ ചെയ്ത കേസിൽ അനുകൂല വിധി നേടി മടങ്ങുകയായിരുന്ന 82-കാരനായ പിതാവിനെ മകൻ നടുറോഡിലിട്ട് കുത്തിക്കൊന്നു (Chhatrapati Sambhajinagar Crime). മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്. ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേൽ എന്ന വയോധികനാണ് സ്വന്തം മകനായ അബ്ദുൾ റഹ്മാന്റെ ക്രൂരതയ്ക്ക് ഇരയായത്.
ജലവിഭവ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു ജാഫർ പട്ടേൽ. മകന്റെ നിരന്തരമായ ഉപദ്രവങ്ങളും വഴക്കുകളും സഹിക്കവയ്യാതെയാണ് ഇദ്ദേഹം തന്റെ വീട് ഒഴിയാൻ മകനോട് ആവശ്യപ്പെട്ടത്. എന്നാൽ മകൻ ഇതിന് തയ്യാറാകാതെ വന്നതോടെ കഴിഞ്ഞ രണ്ട് വർഷമായി ഇവർ നിയമപോരാട്ടത്തിലായിരുന്നു. മകന്റെ ശല്യം കാരണം വീടുവിട്ട് ജാഫർ പട്ടേൽ പുനെയിലെ മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. തുടർന്ന് നിയമപരമായി മകനെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ അദ്ദേഹം കോടതിയെ സമീപിച്ചു. കോടതി ജാഫർ പട്ടേലിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും മകനെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
കോടതിയിൽ നിന്ന് അനുകൂല വിധി നേടി മകളോടൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജാഫർ പട്ടേലിനെ മകൻ അബ്ദുൾ റഹ്മാൻ വഴിമധ്യേ തടയുകയായിരുന്നു. പ്രകോപിതനായ മകൻ ഓട്ടോയിൽ നിന്ന് പിതാവിനെ പുറത്തിറക്കി പൊതുനിരത്തിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി. ആക്രമണം തടയാൻ ശ്രമിച്ച ജാഫർ പട്ടേലിന്റെ മകൾക്കും പരിക്കേറ്റു. വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തുകയും പ്രതിയായ മകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുന്ന പ്രതി, നേരത്തെയും പിതാവിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Summary: An 82-year-old retired government employee was fatally stabbed by his son in Chhatrapati Sambhajinagar after a court ruled in favor of the father in a property dispute. The accused son intercepted his father while he was returning home with an eviction order and attacked him in public, also injuring his sister in the process.

