പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ സർക്കാർ ഓഫീസിലെ ജീവനക്കാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. പാൽഘർ ജില്ലാ കളക്ടറുടെ ഓഫീസിലെ റെവന്യൂ വിഭാഗത്തിൽ ജോലി ചെയ്യുന്ന 27 വയസ്സുള്ള സ്‌നേഹൽ സാവന്ത് എന്ന യുവതിയാണ് സഹപ്രവർത്തകന്റെ ആക്രമണത്തിന് ഇരയായത് (Palghar Stabbing Incident). വെള്ളിയാഴ്ച വൈകുന്നേരം 6.15-ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്നിൽ നിന്ന് ഓടിയെത്തിയ അമോൾ മുലെ എന്നയാൾ അരിവാൾ ഉപയോഗിച്ച് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും പുറത്തും തോളിലും വയറിലുമായി എട്ടുതവണയാണ് ഇയാൾ വെട്ടിയത്.
നിലത്തുവീണ ശേഷവും അക്രമി വെട്ടുന്നത് തുടർന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ മുഴുവൻ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം ആയുധവും ബാഗും സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ യുവതിയെ ആദ്യം പാൽഘറിലെ ഗ്രാമീണ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. നിലവിൽ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതി അമോൾ മുലെ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Summary: A 27-year-old government revenue department employee, Snehal Sawant, was critically injured after being stabbed eight times by a colleague, court peon Amol Mule, in Palghar, Maharashtra. The incident occurred on Friday evening and was captured on CCTV, showing the attacker repeatedly striking the victim with a sickle before fleeing. The victim is in critical condition, and police have launched a manhunt for the suspect, whose motive remains under investigation.

