പാലക്കാട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. സർക്കാർ ഈ തീരുമാനമെടുത്തപ്പോൾ സ്വകാര്യ മേഖല നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ കുറ്റപ്പെടുത്തി.(Private Bus Operators Warn Of Crisis Over KSRTC Free Travel Scheme)
സ്വകാര്യ ബസ് മേഖലയോട് സർക്കാർ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായി നിർത്തിവെക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ തുടർനടപടികൾ ആലോചിക്കാൻ നാളെ തൃശൂരിൽ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ശക്തമായ സമരത്തിലേക്ക് കടക്കാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക തകർച്ച കാരണം അതിനുപോലും സാധിക്കാത്ത അവസ്ഥയാണെന്ന് ടി. ഗോപിനാഥൻ വ്യക്തമാക്കി. ദിവസവും ബസിൽ ഡീസൽ അടിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ എങ്ങനെയാണ് സമരം ചെയ്യുക, അദ്ദേഹം ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരത്തേ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും, അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ് ഇതുവരെ നടപ്പായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Story Summary
The Bus Operators Association has warned that the free travel scheme for women in KSRTC buses is pushing the private bus sector into a severe financial crisis. Association General Secretary T. Gopinathan stated that the lack of government support is making it impossible for operators to sustain services, and an emergency meeting is scheduled in Thrissur to discuss potential protests.

