കണ്ണൂർ: പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണത്തിലെത്തുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്ന മുഖ്യമന്ത്രി വിഡി സതീശന്റെത് ഇരട്ടത്താപ്പാണെന്ന രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് എം. വി. ജയരാജൻ (MV Jayarajan). പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നിട്ടും ആർക്കെതിരെയും ഇത്തരത്തിൽ അനാവശ്യ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് അത്തരം പോസ്റ്റുകളെ ന്യായീകരിച്ചവർ ഇന്ന് തങ്ങൾക്കെതിരെ വിമർശനം വരുമ്പോൾ രാജഭരണത്തിന്റെ രീതിയിൽ പ്രതികാരനടപടികൾ സ്വീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ സർവീസിൽ നിന്ന് വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ, ഫേസ്ബുക്കിൽ മറ്റൊരാളുടെ പോസ്റ്റ് ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മടിയിൽ ഒരു പൂച്ചക്കുട്ടി ഇരിക്കുന്ന രീതിയിലുള്ള ചിത്രമായിരുന്നു അത്. ഖജനാവ് പൂച്ചകളുടെ താവളമാണെന്ന പരിഹാസരൂപേണയുള്ള പോസ്റ്റായിരുന്നു ഇത് . എന്നാൽ, ഇത് അധ്യാപകൻ സ്വന്തമായി നിർമ്മിച്ചതല്ലെന്നും മറ്റൊരാളുടെ പോസ്റ്റ് ഷെയർ ചെയ്യുക മാത്രമാണ് ചെയ്തതെന്നും ജയരാജൻ വ്യക്തമാക്കി . എന്നാൽ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ അധ്യാപകൻ സ്വന്തമായി പോസ്റ്റിട്ടു എന്ന രീതിയിലാണ് കള്ളം രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് പിണറായി വിജയനെതിരെ സമാനമായ പോസ്റ്റുകൾ വന്നപ്പോൾ ‘ഇത്തരം ചിത്രങ്ങൾ കണ്ടാൽ ആരാണ് ഷെയർ ചെയ്യാതിരിക്കുക’ എന്ന് ചോദിച്ച് അതിനെ ന്യായീകരിച്ചവരാണ് ഇന്നത്തെ ഭരണാധികാരികൾ . തങ്ങൾക്ക് നേരെ വിമർശനം ഉയർന്നപ്പോൾ നിലപാട് മാറ്റുന്നത് അവസരവാദത്തിന്റെ ആൾരൂപമായതുകൊണ്ടാണ് . രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ കേസെടുക്കുന്ന രീതി ജനാധിപത്യത്തിന് ചേർന്നതല്ലെന്നും പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും ഒരേ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും എം. വി. ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം, സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റിട്ടെന്ന പേരിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി അടിയന്തിരമായി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി(CM V D Satheesan school principal suspension revoked). ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരെ എടുത്ത കടുത്ത അച്ചടക്ക നടപടിയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റദ്ദാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനോ അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫീസോ യാതൊരുവിധ പരാതിയും നൽകിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പുറത്തുനിന്നുള്ള ചില വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡി.ജി.ഇ) വെള്ളിയാഴ്ചയാണ് പ്രിൻസിപ്പലിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

