തിരുവനന്തപുരം: കനത്ത മഴ പെയ്യുന്ന അന്തരീക്ഷത്തിലേക്ക് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥി കൂടിയെത്തി (Ammathottil Trivandrum). വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് ഒരു ദിവസം മാത്രം പ്രായവും 3.25 കിലോഗ്രാം ഭാരവുമുള്ള ആൺകുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. കനത്ത മഴ പെയ്യുന്ന സമയത്ത് എത്തിയതിനാൽ കുഞ്ഞിന് ‘മേഘമൽഹാർ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. മഴയെ ആവാഹിക്കാൻ ഹിന്ദുസ്ഥാനി സംഗീതത്തിൽ ആലപിക്കുന്ന പ്രസിദ്ധമായ രാഗമാണ് മേഘമൽഹാർ. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ഏഴാമത്തെ കുഞ്ഞാണ് മേഘമൽഹാർ.
കുഞ്ഞെത്തുമ്പോൾ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള സമിതി ഭാരവാഹികൾ ആസ്ഥാനത്തുണ്ടായിരുന്നു. സൈറൺ മുഴങ്ങിയതിനെത്തുടർന്ന് ജനറൽ സെക്രട്ടറിയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും കെയർ ടേക്കർമാരും ഉടൻ തന്നെ കുഞ്ഞിനെ സമിതിയുടെ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് അടിയന്തിര പരിചരണങ്ങൾക്കായി തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പിന്നീട് കുഞ്ഞിനെ തുടർനിരീക്ഷണങ്ങൾക്കായി തിരുവനന്തപുരം എസ്.എ.റ്റി (SAT) ആശുപത്രിയിലേക്ക് മാറ്റി. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞായതിനാൽ 24 മണിക്കൂർ വിദഗ്ദ്ധ നിരീക്ഷണം ആവശ്യമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
Story Summary: A one-day-old baby boy was left at the Ammathottil (electronic cradle) in Thiruvananthapuram amid heavy rains on Friday. The Kerala State Child Welfare Committee has named the healthy newborn ‘Meghamallar’. Legal adoption procedures will follow soon if no claimants step forward.

