തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ ആർഷിദിന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ് (Nedumangad toddler death). സംഭവത്തിൽ കുട്ടിയുടെ മാതാവ് അഖിലയുടെ സുഹൃത്ത് അഷ്കറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന അഷ്കറിന്റെ വാദം വ്യാജമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തെളിഞ്ഞത്. പ്രതിയുടെ സ്ഥിരമായ ക്രൂര മർദ്ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുഞ്ഞിന്റെ ആന്തരികാവയവങ്ങളിൽ ഉണ്ടായ രക്തസ്രാവം ദിവസങ്ങൾക്ക് മുൻപ് ഏറ്റ ക്രൂരമായ മർദ്ദനം മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ തന്നെ കുഞ്ഞിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത മർദ്ദനമേറ്റതിന്റെ പാടുകൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണത്തിൽ കടുത്ത ദുരൂഹത ആരോപിച്ച് കുഞ്ഞിന്റെ ബന്ധുക്കൾ രംഗത്തെത്തിയത്. അഷ്കർ കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും മാതാവ് അഖില കുഞ്ഞിനെ വേണ്ട രീതിയിൽ ശ്രദ്ധിക്കാറില്ലായിരുന്നുവെന്നും ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് അഷ്കർ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിച്ചുവെന്നും ബോധരഹിതനായെന്നും പറയുന്നത്. തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് മരിക്കുന്ന സമയത്ത് മാതാവ് അഖില തമിഴ്നാട്ടിൽ ഒരു നൃത്ത പരിപാടിക്ക് പോയിരിക്കുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ബന്ധുക്കളുടെ പരാതിയുടെയും മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കേസ് കൊലപാതകമാക്കി മാറ്റുകയായിരുന്നു.
നിലവിൽ കസ്റ്റഡിയിലുള്ള പ്രതി അഷ്കറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുട്ടിയെ മർദ്ദിക്കുന്ന വിവരം മാതാവിന് അറിയാമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകാൻ അമ്മ അഖിലയെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Story Summary: The death of a one-and-a-half-year-old toddler, Aarshid, in Nedumangad has been confirmed as a murder. Police took his mother’s partner, Ashkar, into custody after the post-mortem report revealed internal bleeding caused by regular physical abuse, debunking his initial claim of accidental choking.

