Description
Digital Voice of Kerala
Saturday, May 30, 2026

Digital Voice of Kerala
HomeKerala"ആർത്തവാവധി നാണക്കേടല്ലേ, പെൺകുട്ടികളെ കൂടുതൽ അബലകളാക്കും"; യുഡിഎഫ് നയത്തിനെതിരെ ആർ. ശ്രീലേഖ...

“ആർത്തവാവധി നാണക്കേടല്ലേ, പെൺകുട്ടികളെ കൂടുതൽ അബലകളാക്കും”; യുഡിഎഫ് നയത്തിനെതിരെ ആർ. ശ്രീലേഖ | R Sreelekha Menstrual leave Kerala

🎙️ Latest Podcast

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്കായി യു.ഡി.എഫ് സർക്കാർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ച ആർത്തവ അവധി (R Sreelekha Menstrual leave Kerala) തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. ആർത്തവം എന്നത് സ്ത്രീകളുടെ തികച്ചും സ്വകാര്യമായ അഭിമാനമാണെന്നും, ആർത്തവ അവധിയെടുക്കുമ്പോൾ സ്കൂളിലുള്ളവരും നാട്ടുകാരുമൊക്കെ അത് അറിയുമെന്നും ഇത് കുട്ടികൾക്ക് നാണക്കേടുണ്ടാക്കില്ലേ എന്നുമാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

താൻ വളരെ കഠിനമായ വേദനയുണ്ടായിരുന്ന കാലത്ത് പോലും ഒരിക്കൽ പോലും ആർത്തവം കാരണം പറഞ്ഞ് സ്കൂളിലോ കോളജിലോ പോകാതിരുന്നിട്ടില്ലെന്ന് ശ്രീലേഖ ഓർമ്മിപ്പിച്ചു. ഐ.പി.എസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് പോലും ആ ദിവസങ്ങളിൽ തങ്ങൾ മാറിനിന്നിട്ടില്ല. തീരെ വയ്യാത്ത സാഹചര്യങ്ങളിൽ മാത്രമാണ് സാധാരണ അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ യഥാർത്ഥ ശക്തിയെന്നും ശ്രീലേഖ വ്യക്തമാക്കുന്നു.

“ഇപ്പോൾ മാസാമാസം അവധിയെടുത്ത് ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ എപ്പോഴാണ് ഏത് കുട്ടിക്ക് ആർത്തവം എന്ന് കൃത്യമായി അറിയും. ഇതാണോ ആർത്തവ അന്തസ്സ്? ഇത് നാണക്കേടല്ലേ?” എന്ന് ശ്രീലേഖ ചോദിക്കുന്നു. ഇത്തരം സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും നൽകാൻ സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അത്യാവശ്യമെങ്കിൽ സ്കൂളുകളിൽ സൗജന്യ വേദനസംഹാരി മരുന്നുകൾ ലഭ്യമാക്കാം. അത് പെൺകുട്ടികൾക്കും വനിതാ അധ്യാപകർക്കും ഒരുപോലെ ഗുണകരമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞ് വീട്ടിലിരിക്കാൻ ആഗ്രഹിക്കില്ലെന്നും മാതാപിതാക്കൾ അതിന് സമ്മതിക്കില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകുമെന്നും, അവധി എടുക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക ‘ക്യാച്ച്-അപ്പ് ക്ലാസുകൾ’ (Catch-up classes) നടപ്പിലാക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്. വലിയ രീതിയിലുള്ള പ്രശംസ ഈ തീരുമാനത്തിന് ലഭിക്കുന്നതിനിടയിലാണ് മുൻ ഡിജിപിയുടെ ഈ വ്യത്യസ്തമായ പ്രതികരണം ചർച്ചയാകുന്നത്.

Story Summary: Former DGP and BJP councillor R. Sreelekha criticized the UDF government’s policy of providing school girls with three days of menstrual leave monthly. In a Facebook post, she termed it embarrassing, stating that it publicizes a girl’s menstrual cycle and makes women weaker rather than empowering them.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.