ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ആഭ്യന്തര സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കർശന നിർദേശവുമായി കേന്ദ്ര സർക്കാർ (India LPG Buffer Stock). ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ നിലവിലുള്ള വാണിജ്യ സംഭരണത്തിന് പുറമെ കുറഞ്ഞത് 30 ദിവസത്തേക്കാവശ്യമായ പാചകവാതക (എൽപിജി) ശേഖരം അടിയന്തരമായി കരുതിവെക്കണമെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു.
ഇന്ത്യക്കാവശ്യമായ 90 ശതമാനം പാചകവാതകവും 40 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നത് ഗൾഫ് മേഖലയിൽനിന്നായതിനാൽ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി രാജ്യത്തെ ബാധിക്കാതിരിക്കാനാണ് ഈ മുൻകരുതൽ നടപടി. 340 മെട്രിക്ടൺ എൽപിജിയുമായി വന്ന എട്ടോളം കപ്പലുകളെ ഇതിനകം ഇന്ത്യയിലെത്തിക്കാൻ സാധിച്ചെങ്കിലും ഇതിലൂടെ 11 ദിവസത്തേക്കുള്ള ഇന്ധന ലഭ്യത മാത്രമാണ് ഉറപ്പാക്കാനായത്.
അതേസമയം രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ മതിയായ ശേഖരമുണ്ടെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. എണ്ണ ശുദ്ധീകരണ ശാലകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പാചകവാതക ഉൽപ്പാദനം പ്രതിദിനം ഏകദേശം 92 ടിഎംടി എന്ന എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും വിതരണത്തിൽ തടസ്സങ്ങളൊന്നുമില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കാർഷിക ആവശ്യങ്ങൾ വർധിച്ചതും പൊതുമേഖലാ പമ്പുകളിൽ വില കുറവായതും വിൽപന കൂടാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടരുതെന്നും പൂഴ്ത്തിവെപ്പും കള്ളക്കടത്തും തടയാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഇന്ധന ഇറക്കുമതിക്കായി നോർവേ ഉൾപ്പെടെയുള്ള മറ്റ് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഇന്ത്യ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Summary: The Central Government has directed public sector oil companies to maintain at least a 30-day buffer stock of Liquefied Petroleum Gas (LPG) to ensure national fuel security amid Middle East conflicts and the Strait of Hormuz blockade. While India imports 90% of its LPG from the Gulf region, the Petroleum Ministry assured that the domestic supply chain remains strong and daily production has hit record highs. Officials urged the public not to panic-buy, stating that strict measures are in place to curb hoarding and alternative import sources like Norway are being explored.

