അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ നാല് കുടുംബാംഗങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളായവർ നടത്തിയ നാടകങ്ങൾ പോലീസിനെപ്പോലും അമ്പരപ്പിച്ചു. തന്റെ ഭർത്താവും കുടുംബാംഗങ്ങളും മരിച്ചതറിഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിക്കുകയും ബോധരഹിതയായി വീഴുകയും ചെയ്ത ഭാര്യ സുനിത ചൗധരിയാണ് കേസിലെ മുഖ്യ സൂത്രധാരയെന്ന് പോലീസ് കണ്ടെത്തി.(Rajasthan Ajmer Family Murder Case Fake Grief Drama)
ശ്രീരാംപുര ഗ്രാമത്തിന് സമീപം ഹൈവേയിൽ ഒരു സ്കോർപിയോ കാർ കത്തിയമരുന്നത് കണ്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങളും സമീപത്തെ വയലിൽ മറ്റൊരു മൃതദേഹവും കണ്ടെത്തി. മുൻ സർപഞ്ചായ രാം സിംഗ് ചൗധരി, അമ്മ പൂസി ദേവി, രണ്ടാം ഭാര്യ സൂര്യജ്ഞാൻ ദേവി, ബന്ധു മഹിമ ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്.
ആദ്യം ഇതൊരു വാഹനാപകടമാണെന്നാണ് കരുതിയതെങ്കിലും, ഫോറൻസിക് പരിശോധനയിൽ മൃതദേഹങ്ങളിൽ മാരകമായ മുറിവുകൾ കണ്ടെത്തിയത് സംശയത്തിനിടയാക്കി. തുടർന്നുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. രാം സിംഗിന്റെ രണ്ടാം വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് കൂട്ടക്കൊലയിൽ കലാശിച്ചതെന്ന് അജ്മീർ എസ്പി ഹർഷ വർധൻ അഗർവാൾ പറഞ്ഞു. ഒരേ വീട്ടിൽ താമസിച്ചിരുന്ന ഇരുഭാര്യമാർ തമ്മിലുള്ള പ്രശ്നങ്ങൾ ബുധനാഴ്ച രാത്രി രൂക്ഷമാവുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
സുനിതയും മകൾ സരിതയും പ്രായപൂർത്തിയാകാത്ത മകനും ചേർന്ന് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നാല് പേരെയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം മറച്ചുവെക്കാൻ മൃതദേഹങ്ങൾ കാറിലാക്കി ഹൈവേയിൽ എത്തിച്ച് കത്തിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ സുനിത, മറ്റാരും സംശയിക്കാത്ത വിധത്തിൽ വിലാപനാടകങ്ങൾ നടത്തി. ബന്ധുക്കൾക്കൊപ്പമിരുന്ന് കരയുകയും ബോധരഹിതയായി വീഴുകയും ചെയ്ത സുനിതയുടെ അഭിനയം കണ്ട് നാട്ടുകാർ പോലും വിശ്വസിച്ചുപോയിരുന്നു. എന്നാൽ പോലീസിന്റെ സാങ്കേതികമായ അന്വേഷണത്തിലും നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളിലും ഇവർ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ സുനിതയെയും മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.
Story Summary
In a shocking incident in Rajasthan’s Ajmer district, a woman named Sunita Choudhary, who staged an elaborate performance of grief to cover up a gruesome crime, has been arrested for the murder of her husband and three other family members. Police allege that Sunita, along with her children, committed the murders following a domestic dispute over her husband’s second marriage and attempted to disguise the crime as a fatal road accident by burning the victims in an SUV.

