തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നീണ്ട പരിശോധന പൂർത്തിയായിരുന്നു. പരിശോധനയ്ക്കുശേഷം വസതിയിൽ നിന്ന് പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതോടെ തലസ്ഥാനത്ത് വലിയ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിന് പിന്നാലെ, ഈ റെയ്ഡിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിൽ സിപഐഎം നടത്തിയ ഇഡി ആസ്ഥാന മാർച്ച് അക്രമാസക്തമായി.(ED Raid Concludes Amid Violence In Thiruvananthapuram And Protests In Delhi CPIM Leaders Detained)
തിരുവനന്തപുരത്തെ റെയ്ഡിനെതിരെ ന്യൂഡൽഹിയിൽ സിപിഐഎം ആസ്ഥാനത്ത് നിന്ന് ഇഡി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മാർച്ചിന് നേതൃത്വം നൽകിയ സിപഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, വിജു കൃഷ്ണൻ എന്നിവരടങ്ങുന്ന ഉന്നത നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. “ഏകാധിപത്യം അനുവദിക്കില്ല” എന്ന് മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ എം.എ ബേബിക്ക് കവചമൊരുക്കിയെങ്കിലും പോലീസ് അറസ്റ്റ് നടപടികൾ ശക്തമാക്കി. പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ പോലീസ് വലിച്ചിഴച്ചാണ് നീക്കം ചെയ്തത്.
തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നിന്ന് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ അക്രമാസക്തരായ പ്രവർത്തകർ തല്ലിത്തകർത്തു. കാറിന്റെ മുൻപിലെയും പിൻപിലെയും ചില്ലുകൾ കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് തകർത്തതോടെ ഇഡി ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. കണ്ണിന് പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി.
സംഘർഷ സമയത്ത് സ്ഥലത്ത് മതിയായ പോലീസ് സുരക്ഷ ഇല്ലായിരുന്നുവെന്നും, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഇഡി ഉദ്യോഗസ്ഥർ പ്രതികരിച്ചു. സംഘർഷത്തെത്തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
റെയ്ഡ് പൂർത്തിയായി ഒന്നും ലഭിച്ചില്ലെന്ന് ഇഡി എഴുതി നൽകിയതിന് പിന്നാലെ, മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റുനേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ട്. “ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും, ഈ നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട” എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Story Summary
The ED concluded an 8-hour raid at Pinarayi Vijayan’s Thiruvananthapuram residence, recording a “nil seizure” before facing a violent mob that vandalized their vehicles and injured officials. Following the violence, massive protests erupted in New Delhi as the CPIM staged a march to the ED headquarters, leading to the arrest of top leaders including MA Baby and Brinda Karat.

