ബെംഗളൂരു: കർണാടക രാഷ്ട്രീയത്തെ മാസങ്ങളായി ഉലച്ചുകൊണ്ടിരുന്ന നേതൃതർക്കത്തിന് അന്തിമ പരിഹാരമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം ചൊവ്വാഴ്ച രാത്രിയോടെ രാജിക്ക് സമ്മതിച്ചതായാണ് കോൺഗ്രസ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നിലവിലെ ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കുമെന്നാണ് സൂചന.(DK Shivakumar To Succeed Siddaramaiah As Karnataka Chief Minister After High Command Directive)
മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ മല്ലികാർജുൻ ഖാർഗെയോട് കേന്ദ്ര നേതൃത്വം ആദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും, അദ്ദേഹം ഈ നിർദ്ദേശം നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തത്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡി.കെ. ശിവകുമാറിന് നൽകിയ രണ്ടര വർഷത്തെ അധികാര പങ്കിടൽ വ്യവസ്ഥ നടപ്പാക്കണമെന്ന് ഹൈക്കമാൻഡിൽ പ്രിയങ്ക ഗാന്ധി വദ്ര ശക്തമായി വാദിച്ചു. വരാനിരിക്കുന്ന 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ഡി.കെ. ശിവകുമാറിന് അവസരം നൽകണമെന്ന നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം.
ഇരുനേതാക്കളും തമ്മിലുള്ള നീണ്ട അധികാരത്തർക്കം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു. ഇത് പരിഹരിച്ച് 2028-ൽ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് ശിവകുമാറിനെ ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ രാജ്യസഭാ സീറ്റ് നൽകും. കൂടാതെ എഐസിസിയിൽ വലിയൊരു പദവിയും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുമെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡി.കെ. ശിവകുമാർ തന്റെ ആത്മീയ ഗുരുവും ജ്യോത്സ്യനുമായ രാജ്ഗുരു ബെല്ലൂർ ശങ്കരനാരായണൻ ദ്വാരകനാഥ് ഗുരുജിയെ വിളിച്ച് അനുഗ്രഹം തേടി. ചൊവ്വാഴ്ച വൈകുന്നേരവും ബുധനാഴ്ച രാവിലെയും ശിവകുമാർ ഡൽഹിയിൽ നിന്ന് അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. ഭരണത്തിൽ അഴിമതി തടയാനും ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകാനും ഗുരുജി ശിവകുമാറിനെ ഉപദേശിച്ചു. കൂടാതെ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം കർണാടകത്തിൽ മാതൃകാപരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
Karnataka CM Siddaramaiah has agreed to step down following a direct intervention by Rahul Gandhi and Mallikarjun Kharge during marathon meetings in Delhi. Deputy CM DK Shivakumar is set to succeed him, with strong backing from Priyanka Gandhi Vadra to honor the 2023 power-sharing agreement. Siddaramaiah is offered a Rajya Sabha berth, while his son Yathindra is expected to join the new cabinet under Shivakumar, which may also feature multiple Deputy CMs. Satish Jarkiholi is tipped to become the new KPCC chief. Siddaramaiah has sought the Governor’s appointment for Thursday, May 28, to tender his resignation.

